Quantcast

'സാമുദായിക സംവരണം വർഗീയ വിപത്ത്'; പ്ലസ് വൺ പാഠപുസ്തകം വിവാദത്തിൽ

ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവർത്തനം എന്ന വിഷയത്തിലാണ് വിവാദഭാഗങ്ങളുള്ളത്.

MediaOne Logo

Web Desk

  • Published:

    23 Feb 2024 12:18 PM GMT

സാമുദായിക സംവരണം വർഗീയ വിപത്ത്; പ്ലസ് വൺ പാഠപുസ്തകം വിവാദത്തിൽ
X

പിന്നാക്ക വിഭാഗങ്ങളുടെ ഭരണ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണത്തിനെതിരെ പ്ലസ് വൺ പാഠപുസ്തകത്തിൽ പരാമർശം. വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ നിര്‍ദേശിക്കുന്നത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവർത്തനം എന്ന വിഷയത്തിലാണ് വിവാദഭാഗങ്ങളുള്ളത്.

'നമ്മുടെ രാജ്യത്ത് എന്നത് പോലെ ലോകം മുഴുവൻ നേരിടുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നമാണ് വർഗീയത. ഇത് നിയന്ത്രിക്കുവാൻ നമുക്ക് എന്തു ചെയ്യുവാൻ കഴിയും? ചർച്ച ചെയ്യുക' - എന്നതിന് താഴെയാണ് സംവരണ വിരുദ്ധ പരാമർശം. 'അന്യ വിശ്വാസങ്ങളെ മനസ്സിലാക്കുന്നതിനും സഹിഷ്ണുതയ്ക്കും പ്രോത്സാഹനം നൽകുക, പാരസ്പരിക മതപഠനവും ആരാധനയും പ്രോത്സാഹിപ്പിക്കുക, പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതിന് നിർബന്ധം ഒഴിവാക്കുക, രാഷ്ട്രീയത്തിൽനിന്ന് മതവിശ്വാസത്തെ മാറ്റി നിർത്തുക, സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുക, ദേശീയ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നൽകുന്ന ദേശീയ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുക, സാമുദായിക തീവ്രവികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക, സമൂഹത്തിൽ സമാധാന സമിതികൾ രൂപീകരിക്കുക.'- എന്നിങ്ങനെയാണ് പരിഹാരമാർഗമായി വിശദീകരിക്കുന്നത്.



സാമുദായിക സംഘടനകൾ സാമൂഹ്യ-സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പാഠപുസ്തകം പറയുന്നു. 'വർഗീയതയുടെ പരിണിതഫലങ്ങൾ പ്രവചനാതീതമാണ്. സാമൂഹ്യ ഐക്യം സ്ഥിരമായും തകരാറിലായേക്കാം. സാമുദായിക സംഘടനകൾ സാമൂഹ്യ-സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകും. അക്രമവും സാമൂഹ്യ അരാജകത്വവും സമൂഹത്തിൽ മുന്നിട്ടു നിൽക്കും.....വിദേശ ആക്രമണം ഉണ്ടാകുന്നതിന് ഈ സന്ദർഭം കാരണമാകും' - പുസ്തകം വിശദീകരിക്കുന്നു.

സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികൾക്ക് വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ആർ.ടി) 2019ൽ തയ്യാറാക്കിയതാണ് പുസ്തകം. പരാമർശത്തിന് പിന്നിൽ സംവരണ വിരുദ്ധ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആക്ഷേപം.

TAGS :

Next Story