'വെള്ളാപ്പള്ളിയുടേത് ജൽപനം മാത്രം,ഐക്യം തകർത്തത് മുസ്‍ലിം ലീഗെന്ന ആരോപണത്തിന് മറുപടി അർഹിക്കുന്നില്ല'; പി.എം.എ സലാം
ലീഗിനെ പ്രകോപിച്ച് സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെങ്കിൽ ആ വലയിൽ വീഴില്ലെന്നും പി.എം.എ സലാം പറഞ്ഞു

മലപ്പുറം: സാമുദായിക ഐക്യം തകർത്തത് മുസ്‍ലിം ലീഗ് ആണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ജൽപനമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. അത്തരം ജൽപനങ്ങൾ മറുപടി അർഹിക്കുന്നില്ല.അർഹിക്കുന്ന അവഗണനയോടെ ആ പരാമർശം തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പറയുന്ന ആളും പറയിക്കുന്ന ആളും ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് അറിയാം. സമുദായിക സംഘടനകളുടെ യോജിപ്പിലും പിളർപ്പിലും ലീഗ് ഇടപെടാറില്ല. ലീഗിനെ പ്രകോപിച്ച് സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെങ്കിൽ ആ വലയിൽ വീഴില്ലെന്നും പി.എം.എ സലാം പറഞ്ഞു.
വെള്ളാപ്പള്ളി ഇതൊക്കെ പറയുന്നത് സിപിഎമ്മിന്റെ പിന്തുണയിലാണ്. പൊന്നാട അണിയിച്ചു കാറിൽ കയറ്റി കൊണ്ട് വന്നു പറയിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളിയുടേതിന് സമാനമായ അഭിപ്രായം ആര് പറഞ്ഞാലും അത് സമൂഹത്തിനു ദൂഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരു വർഗീയത പറഞ്ഞാലും കോൺഗ്രസ് അതിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. തന്നെക്കുറിച്ച് പല മോശമായ വാക്കുകളും വെള്ളാപ്പള്ളി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രായവും ഇരിക്കുന്ന സ്ഥാനവും ഓർത്താണ് മറുപടി പറയാത്തതെന്നും വി. ഡി സതീശൻ പറഞ്ഞു.
Adjust Story Font
16

