ചില മൊഴികൾ ബോധപൂർവം രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്ന് പൊലീസ്
അന്വേഷണത്തിൽ അപാകതയുണ്ടെന്ന വാദം മേൽക്കോടതികൾ തള്ളിയതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി തള്ളിക്കളയണമെന്ന് പൊലീസ് കോടതിയിൽ. കേസിൽ സമഗ്രമായ അന്വേഷണം നടന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന വാദം മേൽക്കോടതികൾ തള്ളിയതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
'ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റാണെന്നും നവീൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിനെതിരായ ജില്ലാ കളക്ടറുടെ മൊഴിയെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. നേരത്തെ കുടുംബം കേസിന്റെ തുടർ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെയും സുപ്രിം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തള്ളി. ഇതിന് പിന്നാലെ ഈ കേസിന്റെ കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ പൊലീസ് സമർപ്പിച്ചിരുന്നു. ഇതിൽ പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതുകളുണ്ട് എന്ന് കുടുംബം ആക്ഷേപിച്ചിരുന്നു.
പ്രധാനമായും 13 പിഴവുകളാണ് കുടുംബം ചൂണ്ടിക്കാണിച്ചത്. ഇതുവരെ ഇല്ലാത്ത സാക്ഷികൾ, സാഹചര്യ തെളിവുകൾ, സിഡിആർ ഉൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ശേഖരിച്ചില്ല തുടങ്ങി നിരവധി പാകപ്പിഴകളാണ് കുടുംബം ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ ഇതിൽ തുടർ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ കുടുംബം ഹരജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിലാണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിന്നിട്ടുണ്ടെന്നും ഹരജി തള്ളണമെന്നും പറഞ്ഞിട്ടുള്ളത്.
Adjust Story Font
16

