സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് RSS പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം; വിശദമായ അന്വേഷണത്തിന് പൊലീസ്
ആനന്ദിന്റെ ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിക്കുന്നവരുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് ആത്മഹത്യ ചെയ്തത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൂജപ്പുര പൊലീസ്. ആനന്ദിന്റെ ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിക്കുന്നവരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യക്ക് കാരണമായതിൽ ഇവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സമ്മർദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
തൃക്കണ്ണാപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ ഭാഗത്തുനിന്ന് താങ്ങാവുന്നതിലും അപ്പുറം സമ്മർദ്ദം ഉണ്ടായെന്നാണ് സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ ആനന്ദ് വ്യക്തമാക്കിയിരുന്നത്. ആനന്ദിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. അതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.
ഇന്നലെ വൈകിട്ടാണ് തിരുമല സ്വദേശി ആനന്ദ് തമ്പി ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ബിജെപി നേതാക്കൾക്കെതിരെ കുറിപ്പ് എഴുതിവെച്ചാണ് ആനന്ദ് ജീവനൊടുക്കിയത്. തന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുത്. എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്, അത് തന്നെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ആനന്ദ് കുറിപ്പിൽ പറയുന്നു.
Adjust Story Font
16

