യു.പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; യുഡിഎഫ് നേതാവിന് നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു
പ്രതിഭ ഇന്നലെ കായംകുളം പൊലീസ് സ്റ്റേഷനിൽ നേരിട്ടത്തി നൽകിയ പരാതിക്ക് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരെ അധിക്ഷേപ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെ നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനറും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശേരിക്കാണ് നോട്ടീസ് നൽകിയത്.
പ്രതിഭ ഇന്നലെ കായംകുളം പൊലീസ് സ്റ്റേഷനിൽ നേരിട്ടത്തി നൽകിയ പരാതിക്ക് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചുവയുള്ള ഉള്ളടക്കം നവമാധ്യമങ്ങൾ വഴി പങ്കുവയ്ക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
ഇര്‍ഷാദിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. കേസെടുക്കാൻ ജില്ലാ കലക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു.നേരത്തെ ഇർഷാദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നൽകിയിരുന്നു. അധിക്ഷേപ പരാമർശം നടത്തിയ ഇർഷാദിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശിച്ചിരുന്നു.
ഇർഷാദിനെ മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് അടിയന്തര നടപടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇർഷാദ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ആധാരമായത്. 'എംഎൽഎ ആയിരുന്ന കാലത്ത് ഒരു പ്രവർത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കിലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വിൽപ്പനക്ക് വെച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു ഇർഷാദിന്റെ അധിക്ഷേപം.
Adjust Story Font
16

