കോഴിക്കോട് പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ്
മൂന്നു പേർക്കാണ് കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ നോട്ടീസ് നൽകിയത്.

കോഴിക്കോട്: കോഴിക്കോട് പാകിസ്താൻ പൗരത്വം ഉള്ളവർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പിൻവലിക്കാൻ പൊലീസ്. ദീർഘകാല വിസയുള്ളവർക്കും അപേക്ഷ നൽകിയവർക്കും നൽകിയ നോട്ടീസാണ് പിൻവലിക്കുക. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നു പേർക്കാണ് കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ നോട്ടീസ് നൽകിയത്. ഉടൻ നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് പറഞ്ഞു.
കൊയിലാണ്ടിയിൽ താമസിക്കുന്ന പുത്തൻപുരവളപ്പിൽ ഹംസ, വടകര സ്വദേശികളായ രണ്ടുപേർ എന്നിവർക്കാണ് രാജ്യം വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നത്. പാകിസ്താനിൽ നിന്ന് വന്ന് ഏറെക്കാലമായി നാട്ടിൽ കഴിയുന്ന ഇവർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്.
1965ൽ ജ്യേഷ്ഠനൊപ്പം ചായക്കച്ചവടത്തിനായി കറാച്ചിയിലേക്ക് പോയതായിരുന്നു കോഴിക്കോട് കൊയിലാണ്ടി പുത്തൻപുരക്കൽ ഹംസ, 2007ൽ കേരളത്തിൽ തിരിച്ചെത്തി പൗരത്വത്തിനുള്ള അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. താൽക്കാലിക വിസയിലാണ് കേരളത്തിൽ തുടരുന്നത്. കൊയിലാണ്ടി മാപ്പിള ഹൈസ്‌കൂളിലെ സർട്ടിഫിക്കറ്റ് മാത്രമാണ് ഇപ്പോൾ ഹംസയുടെ കയ്യിലുള്ള രേഖ. ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമുണ്ട്. ഈ മാസം 27നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടാണ് കൊയിലാണ്ടി പോലീസ് ഇവർക്ക് നോട്ടീസ് നൽകിയത്.
വടകര സ്വദേശി ഖമറുന്നിസ, സഹോദരി അസ്മ എന്നിവർക്കും രാജ്യം വിടണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മലയാളിയായ ഇവരുടെ പിതാവ് കറാച്ചിയിൽ ബിസിനസുകാരനായിരുന്നു. 92ലാണ് ഇവരുവരും ഇന്ത്യയിലേക്ക് മടങ്ങിയത്.
Adjust Story Font
16

