Quantcast

ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയ ഡീലുകൾ വേണ്ട; ബിജെപിയെ തടയാൻ രാഷ്ട്രീയ വിട്ടുവീഴ്ചക്ക് തയ്യാറാകണം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

കേരളത്തിലെ ചില പ്രത്യേക മണ്ഡലങ്ങൾ ഇന്ന് ആർഎസ്എസിന്റെ സൂക്ഷ്മമായ പരീക്ഷണശാലകളാണെന്നും അവിടെ വിജയിക്കാൻ വെറുപ്പിന്റെ ഏത് തന്ത്രവും അവർ പുറത്തെടുക്കുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്

MediaOne Logo

Web Desk

  • Updated:

    2026-03-24 10:09:54.0

Published:

24 March 2026 3:22 PM IST

ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയ ഡീലുകൾ വേണ്ട; ബിജെപിയെ തടയാൻ രാഷ്ട്രീയ വിട്ടുവീഴ്ചക്ക് തയ്യാറാകണം:  സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
X

കോഴിക്കോട്: കേരളത്തിലെ ചില പ്രത്യേക മണ്ഡലങ്ങൾ ഇന്ന് ആർഎസ്എസിന്റെ സൂക്ഷ്മമായ പരീക്ഷണശാലകളാണെന്നും അവിടെ വിജയിക്കാൻ വെറുപ്പിന്റെ ഏത് തന്ത്രവും അവർ പുറത്തെടുക്കുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. ബിജെപിയുടെ ഒരു പ്രതിനിധി പോലും കേരളത്തിൽ നിന്ന് നിയമനിർമാണ സഭകളിൽ എത്തുന്നത് തടയാൻ ജനാധിപത്യ പാർട്ടികൾ ഏത് രാഷ്ട്രീയ വിട്ടുവീഴ്ചയ്ക്കും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വർഗീയതയെയും വിദ്വേശ രാഷ്ട്രീയത്തെയും ഉന്മൂലന ശക്തികളെയും തോൽപ്പിക്കാൻ ചിലയിടങ്ങളിൽ ജനാധിപത്യ മനസിന്റെ വോട്ട് ഏകോപനം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ചിലയിടങ്ങളിൽ മത്സരിക്കാതിരിക്കുന്നത് പോലും വിപ്ലവകരമായ രാഷ്ട്രീയ തീരുമാനമാണ്. അത്തരം നിലപാടുകൾ ഫാസിസത്തോടും വംശീയതയോടുമുള്ള ശക്തമായ പ്രതിരോധമാണെന്നും, വംശീയ വിഷപ്പാമ്പുകൾക്ക് കേരളത്തിന്റെ മണ്ണിൽ ഇര തേടാൻ നാം ഒരു പഴുതും നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയ ഡീലുകൾക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന് തൗഫീഖ് മമ്പാട് ഓർമിപ്പിച്ചു. യുപിയിലും അസമിലും രാജസ്ഥാനിലും പയറ്റിത്തെളിഞ്ഞ വംശീയ പരീക്ഷണങ്ങൾ കേരളത്തിലേക്കും പടർത്താൻ ശ്രമം ആരംഭിച്ചിട്ട് കാലമേറെയായി. ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും മുസ്‌ലിം ജനസംഖ്യാ ഭീതിയുമെല്ലാം ആ പരീക്ഷണശാലയിലെ കേരളത്തിലെ വിഷവിത്തുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാരാണസിയിലെ ഗംഗാനദിയിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച 14 മുസ്‌ലിം യുവാക്കളെ രണ്ടാഴ്ചയായി ജാമ്യം നൽകാതെ ജയിലിലടച്ച നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോവിഡ് കാലത്ത് ആയിരക്കണക്കിന് മൃതദേഹങ്ങൾ അനാഥമായി ഒഴുകി നടന്നപ്പോൾ നടപടിയെടുക്കാത്ത ഭരണകൂടമാണ്, ബോട്ടിനുള്ളിൽ ഇഫ്താർ നടത്തിയതിന്റെ പേരിൽ യുവാക്കളെ വേട്ടയാടുന്നത്. ഗംഗയുടെ വിശുദ്ധി മലിനമാക്കി എന്നാരോപിച്ച് ജയിലിലടച്ച നടപടി രാജ്യം എത്തിനിൽക്കുന്ന പതിതാവസ്ഥയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അത്താഴവും നോമ്പും ഇഫ്താറും ബാങ്കും നിസ്കാരവുമെല്ലാം കുറ്റകൃത്യമായി മുദ്രകുത്തപ്പെടുന്ന കാലം അങ്ങേയറ്റം അപകടകരമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മജിസ്‌ട്രേറ്റും ഭരണാധികാരിയും ഒരേപോലെ സംഘ്പരിവാർ മനസുമായി കസേരയിലിരിക്കുമ്പോൾ നീതി എന്നത് ആർഎസ്എസ് കാര്യാലയത്തിലെ തീരുമാനമായി മാറുകയാണ്. വാരാണസിയിലെ ആ തടവറകൾ തകരണം എന്നും നമ്മുടെ മൗനം വേട്ടക്കാർക്കുള്ള പച്ചക്കൊടിയാകരുതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

TAGS :

Next Story