കേരള ബജറ്റ് 2026; പൊന്നാനിയിൽ മലബാർ - തിണ്ടിസ് ബിനാലെ സംഘടിപ്പിക്കും
ലോക സഞ്ചാരികളുടെ ആദ്യപാദങ്ങൾ പതിഞ്ഞ മലബാറിലേക്കുള്ള കവാടമായി ബിനാലെ മാറുമെന്ന് കെ.പി നൗഷാദ് അലി എംഎൽഎ പറഞ്ഞു

തിരുവനന്തപുരം: കൊച്ചി ബിനാലെ മാതൃകയിൽ പൊന്നാനിയിൽ മലബാർ-തിണ്ടീസ് ബിനാലെ സംഘടിപ്പിക്കുന്ന വി.ഡി സതീശൻ സർക്കാറിന്റെ ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപനം. പൊന്നാനിയുടെ പുരാതന നാമമാണ് തിണ്ടീസ്. ചേര രാജവംശത്തിന്റെ തലസ്ഥാനം വാഞ്ചി ആയിരുന്നെങ്കിൽ വാണിജ്യ തലസ്ഥാനം തിണ്ടീസായിരുന്നു. ആദ്യ ബജറ്റിൽ തന്നെ പൊന്നനി കേന്ദ്രമാക്കി മലബാർ തിണ്ടീസ് ബിനാലെ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പൊന്നാനി എംഎൽഎ കെ.പി നൗഷാദ് അലി നന്ദി അറിയിച്ചു.
കെ.പി നൗഷാദ് അലിയുടെ പ്രതികരണം
' നന്ദി, പ്രിയപ്പെട്ട മുഖ്യമന്ത്രി
പൊന്നാനിയെ വീണ്ടെടുക്കുന്നതിന്. എഴുത്തച്ഛനും സാമൂതിരിയും കുഞ്ഞാലി മരക്കാറാറും മഖ്ദൂമും, ഉമർ ഖാസിയും, വലിയ പള്ളിയും, കണ്ട കുറുമ്പക്കാവും, കനോലിക്കനാലും, പൊന്നാനി ലിപിയും, അറബി മലയാളവും, പൊന്നാനി കളരിയും തുടങ്ങി നാടിന്റെ പൊൻകാലത്തെ വീണ്ടെടുക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനം.
മലബാർ എന്ന ബൃഹത്തായ ഭൂമിക, ലോകത്തിന്റെ ജീവിക്കുന്ന സാംസ്കാരിക മ്യൂസിയമാണ്. ലോകം ആദ്യം വന്നത് മലബാറിലേക്കാണ്, പക്ഷെ വിനോദ സഞ്ചാരം മലബാറിൽ എത്തിയില്ലെന്ന വസ്തുതയെ ഈ ബിനാലെ ഉൾക്കൊള്ളുന്നു. ലോക സഞ്ചാരികളുടെ ആദ്യപാദങ്ങൾ പതിഞ്ഞ മലബാറിലേക്കുള്ള കവാടമായി ബിനാലെ മാറും.
ആദ്യമായി ലോകോത്തര വാണിജ്യം നടന്ന ഈ മണ്ണ്, വാണിജ്യ ലോകത്തിന്റെ ‘ദാവോസായി’ മാറുന്നതിനെ സ്വപ്നത്തിന് അപ്പുറമുള്ള ലക്ഷ്യമായി മുന്നിൽക്കാണുന്നു. ഈ നാടുമായി സാംസ്കാരി ബന്ധമുള്ള രാജ്യങ്ങളുമായുള്ള ആത്മബന്ധത്തിന് പുതുജീവൻ നൽകണം.
മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെയുടെ ആലോചനകൾ പൂർത്തിയായി വരുകയാണ്. ബജറ്റിലൂടെ ബിനാലെ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
തുടങ്ങുകയാണ് തിണ്ടീസ് ബിനാലെ..
ഒപ്പമുണ്ടാകണം…'
Adjust Story Font
16

