Quantcast

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ഉന്നതതല അന്വേഷണം നടത്തണം: പോപുലർ ഫ്രണ്ട്

ആർ.എസ്.എസും പോഷകസംഘടനകളും സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിന്റെ തെളിവാണിത്. ഇതിനായി വ്യാപകമായി വർഗീയ പ്രചാരണങ്ങൾ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബുകൾ നിർമിക്കുകയും വൻതോതിൽ ആയുധങ്ങൾ സംഭരിക്കുകയുമാണ്.

MediaOne Logo

Web Bureau

  • Published:

    30 Jan 2022 2:26 PM GMT

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ഉന്നതതല അന്വേഷണം നടത്തണം: പോപുലർ ഫ്രണ്ട്
X

പയ്യന്നൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ആവശ്യപ്പെട്ടു. ആർ.എസ്.എസ് പയ്യന്നൂർ ഖണ്ഡ് കാര്യവാഹ് കാങ്കോൽ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ബോംബ് നിർമ്മാണത്തിനിടെ ഉഗ്രസ്‌ഫോടനം നടന്നത്. സി.പി.എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ബിജു ഇപ്പോൾ ജാമ്യത്തിലാണ്. സ്‌ഫോടനത്തിൽ ഇയാളുടെ കൈപ്പത്തി തകർന്നിട്ടുണ്ട്.

സ്‌ഫോടനം നടന്നയുടൻ പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരെത്തി ബിജുവിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയും തെളിവുകൾ നശിപ്പിക്കാനായി സ്‌ഫോടന സ്ഥലം വെള്ളമൊഴിച്ച് കഴുകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇയാളെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. വിഷയത്തിൽ ആർ.എസ്.എസിനെ സഹായിക്കുന്ന നിലയിലുള്ള ഇടപെടലുകളാണ് ലോക്കൽ പോലിസ് നടത്തുന്നത്. വളരെ വൈകിയാണ് പോലിസ് സംഭവസ്ഥലത്ത് എത്തുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് ഇടപെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആർ.എസ്.എസിന്റെ ആയുധപ്പുരകൾ റെയ്ഡ് നടത്തണം. സംസ്ഥാനത്ത് ഉടനീളം വലിയ കലാപത്തിന് ആർ.എസ്.എസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് ആർ.എസ്.എസ് കേന്ദ്രങ്ങളിൽ ബോംബ് നിർമാണ പരിശീലനവും ആയുധശേഖരണവും നടക്കുന്നുണ്ട്. പയ്യന്നൂരിലെ ബോംബ് നിർമാണവും ഇതിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കണം. സ്‌ഫോടനം നടക്കുമ്പോൾ ആർ.എസ്.എസ് നേതാക്കളും നിരവധി പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.

ആർ.എസ്.എസും പോഷകസംഘടനകളും സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിന്റെ തെളിവാണിത്. ഇതിനായി വ്യാപകമായി വർഗീയ പ്രചാരണങ്ങൾ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബുകൾ നിർമിക്കുകയും വൻതോതിൽ ആയുധങ്ങൾ സംഭരിക്കുകയുമാണ്. കഴിഞ്ഞ നവംബറിൽ മൂന്ന് ആർ.എസ്.എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആലപ്പുഴ ചാത്തനാട് ബോംബ് നിർമ്മാണത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ അരുൺ കുമാർ(കണ്ണൻ) കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ആരോപണം നേരിടുന്ന കണ്ണൂരിലെ ആർ.എസ്.എസ് നേതാവിന്റെ വീട്ടിലും സ്‌ഫോടനമുണ്ടായി. പിന്നാലെ കണ്ണൂർ നരിവയലിൽ ആർ.എസ്.എസ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ പന്ത്രണ്ട് വയസ്സുകാരനും പരിക്കേറ്റിരുന്നു. ഈ മൂന്ന് സംഭവങ്ങളിലും പോലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നില്ല.

ആർ.എസ്.എസ് കേന്ദ്രങ്ങളിൽ നിന്നും ആയുധങ്ങൾ കണ്ടെടുക്കുന്നതും ആർ.എസ്.എസ് നേതാക്കൾ പരസ്യമായി ആയുധപ്രദർശനം നടത്തുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ട്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ആർ.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിക്ക് കീഴിൽ പ്രവർത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിന്റെ കീഴിലുള്ള ആംബുലൻസിൽ നിന്നും അടുത്തിടെ തോക്ക് പിടികൂടിയിരുന്നു. മുമ്പ് കേരളത്തിലെ സംഘപരിവാര നേതാക്കൾ തോക്കുകൾ ഉൾപ്പടെ വൻതോതിൽ മാരകായുധങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ആർ.എസ്.എസ് കേന്ദ്രങ്ങളിൽ നിരന്തരം ബോംബുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉൾപ്പടെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും പോലിസ് റെയ്ഡ് നടത്തണമെന്നും സി.എ റഊഫ് ആവശ്യപ്പെട്ടു.


TAGS :

Next Story