Quantcast

പോപ്പുലർ ഫ്രണ്ട്റാലിക്കിടയിലെ പ്രകോപന മുദ്രാവാക്യം: ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ

കേസിൽ കൂടുതൽ പ്രവർത്തകരെ പ്രതിചേർക്കും

MediaOne Logo

Web Desk

  • Updated:

    2022-05-24 13:32:59.0

Published:

24 May 2022 12:43 PM GMT

പോപ്പുലർ ഫ്രണ്ട്റാലിക്കിടയിലെ പ്രകോപന മുദ്രാവാക്യം: ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ
X

ആലപ്പുഴ: ആലപ്പുഴയിലെ റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പൊലീസ് കസ്റ്റഡിയിൽ. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ കൂടുതൽ പ്രവർത്തകരെ പ്രതിചേർക്കും.

മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക, മറ്റ് മതങ്ങളെ അപമാനിക്കുക തുടങ്ങി എട്ട് വകുപ്പുകൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബാണ് ഒന്നാംപ്രതി, പ്രസിഡന്റ് നവാസ് വണ്ടാനം രണ്ടാംപ്രതിയും. നവാസിനെ ഉച്ചയോടെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാട്ടുപേട്ട സ്വദേശി അൻസാർ നജീബും കസ്റ്റഡിയിൽ ഉണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കുട്ടികളുടെ രക്ഷിതാക്കളെയടക്കം പ്രതി ചേർക്കും. അതേസമയം മുദ്രാവാക്യം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വം വീണ്ടും തള്ളി. കേസെടുക്കുന്നതിൽ വിവേചനമുണ്ടെന്നും ആരോപിച്ചു. നേതാക്കൾക്കെതിരെ കേസെടുത്തതിൽ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്‍റെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. സമ്മേളനത്തില്‍ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ എഴുതി നല്‍കിയിരുന്നു എന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിശദീകരണം.

TAGS :

Next Story