കോൺഗ്രസിലേക്കെന്ന ചര്‍ച്ചകൾക്കിടെ പ്രേംകുമാര്‍ ഇന്ന് കെപിസിസി വേദിയിൽ
കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതിയുടെ പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥിയാകും

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഇന്ന് കോൺഗ്രസ് സംസ്കാരിക സംഘടന പരിപാടിയിൽ പങ്കെടുക്കും.
കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതിയുടെ പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥിയാകും. വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രേംകുമാറിൻ്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തിറക്കിയിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആരോപണങ്ങളുയര്‍ത്തിയ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങുകയായിരുന്നു. പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പ്രേംകുമാറുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹം സജീവമായത്. എന്നാല്‍, പ്രേംകുമാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന ആരോപണവുമായാണ് പ്രേംകുമാര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആശാസമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണം. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യത വേണമായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.
Adjust Story Font
16

