മറ്റുള്ളവരെ പോലെ വായില്ല കുന്നിലപ്പനായി ഇരുന്നാല്‍ സ്ഥാനത്ത് തുടരാനാകുമായിരുന്നു, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തിടത്ത് തുടരാന്‍ താല്‍പര്യമില്ല: പ്രേംകുമാര്‍
മുതിർന്ന കോൺഗ്രസ് നേതാക്കൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും പ്രേംകുമാർ പറഞ്ഞു

കൊച്ചി: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം സ്ഥിരീകരിച്ച് നടനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത സ്ഥലത്ത് തുടരാന്‍ താല്‍പര്യമില്ല. മറ്റുള്ളവരെ പോലെ വായില്ല കുന്നിലപ്പനായി ഇരുന്നാല്‍ തനിക്കും സ്ഥാനത്ത് തുടരാമായിരുന്നുവെന്നും പ്രേംകുമാര്‍ തുറന്നടിച്ചു.
'തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നത് ഇതുവരെയും തന്റെ അജണ്ടയിലുള്ള കാര്യമല്ല. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത സ്‌പേസില്‍ തുടരാന്‍ എനിക്ക് കഴിയില്ല. അതാണ് നിലവിലെ തീരുമാനം. മറ്റ് ചര്‍ച്ചകളിലേക്കൊന്നും ഇതുവരെയും പോയിട്ടില്ല. എന്നും അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ഒരാളോട് ഇനി പറയരുതെന്ന് ഒരു സുപ്രഭാതത്തില്‍ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. എനിക്ക് പറയാനുള്ളത് പറയാന്‍ അനുവദിക്കുന്ന ഇടങ്ങളില്‍ മാത്രമേ ഞാന്‍ നില്‍ക്കുകയുള്ളൂ'. പ്രേംകുമാര്‍ വ്യക്തമാക്കി.
'ഞാനൊരു ഉറച്ച വിശ്വാസിയാണ്. ജീവിതത്തില്‍ ചില ഘട്ടങ്ങളില്‍ വിജയം വേണമെന്ന ആഗ്രഹത്തില്‍ ചരടുകെട്ടി നടക്കുന്നത് പോലെയല്ല, വളരെ സമാധാനത്തോടെ, സ്വതന്ത്രമായി മുന്നോട്ടുപോകുന്ന ആളാണ് ഞാന്‍. ജീവിതവിജയത്തിന് വേണ്ടി ഒരു കുറുക്കുവഴിയും തേടിയിട്ടില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഇതുവരെയും എന്റെ അജണ്ടകളില്‍ വന്നിട്ടില്ല. നാളെ എന്തുസംഭവിക്കുമെന്ന എനിക്കൊരിക്കലും പറയാന്‍ കഴിയുമായിരുന്നില്ല.'
'കമ്മ്യൂണിസം ഇപ്പോഴും എന്റെ ഉള്ളില്‍ തന്നെയുണ്ട്. അത് എന്നില്‍ നിന്ന് പുറത്താക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. രാജ്യത്തെ വര്‍ഗീയതക്കെതിരെ, മതേതരത്വം സംരക്ഷിക്കാന്‍, ഭരണഘടന സംരക്ഷിക്കാന്‍ രാജ്യത്ത് ഒന്നിച്ചുനിന്ന് പോരാടേണ്ടുന്ന പ്രസ്ഥാനങ്ങളിലൊന്നാണ് ഇടതുപക്ഷം. നമ്മുടെ മുന്‍പിലെ വര്‍ഗീയതയെന്ന പ്രതിസന്ധിയെ മറികടക്കാന്‍ ദേശീയതലത്തിലുള്ള രാഷ്ട്രീയബദലായിട്ട് കാണുന്നത് കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസെന്ന് പറയുന്നത് ഈ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ്. സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തിയ പ്രസ്ഥാനമാണ്. ദേശീയതലത്തില്‍ നിലനില്‍ക്കേണ്ടുന്ന പ്രസ്ഥാനങ്ങളിലൊന്നാണ് കോണ്‍ഗ്രസ് എന്നാണ് എന്റെ വിശ്വാസം. ആ പ്രസ്ഥാനത്തെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷവും ചേര്‍ന്നുനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.'
ഭിന്നിപ്പിക്കാനും പകയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസത്രങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ഈ കാലത്ത് ഇത്തരം പ്രസ്ഥാനങ്ങള്‍ ഒന്നിച്ചുപോകണമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

