Quantcast

കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്: ഹജ്ജ് കമ്മിറ്റിയിലേതിനേക്കാൾ കുറവ് സ്വകാര്യ ട്രാവൽ ഏജൻസികളിൽ

രണ്ട് സർവ്വീസിൻ്റെ പണമാണ് എയർ ഇന്ത്യ ഒറ്റയാത്രക്ക് ഈടാക്കുന്നത്

MediaOne Logo

Web Desk

  • Published:

    31 Jan 2024 2:16 AM GMT

കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്: ഹജ്ജ് കമ്മിറ്റിയിലേതിനേക്കാൾ കുറവ് സ്വകാര്യ ട്രാവൽ ഏജൻസികളിൽ
X

മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് കമ്മിറ്റിയിലുള്ളതിനേക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് സ്വകാര്യ ട്രാവൽ ഏജൻസികൾ തീർഥാടകരെ ഹജ്ജിന് കൊണ്ടുപോകുന്നത്. എയർ ഇന്ത്യയുടെ ടെണ്ടർ റദ്ദ് ചെയ്ത് ചാർട്ടേഡ് വിമാനങ്ങൾ എടുത്താൽ പോലും നിലവിലുള്ള ഒരുലക്ഷത്തി അറുപത്തി അയ്യായിരം രൂപ ടിക്കറ്റിനത്തിൽ വരില്ല.

രണ്ട് സർവ്വീസിൻ്റെ പണമാണ് എയർ ഇന്ത്യ ഒറ്റയാത്രക്ക് ഈടാക്കുന്നത്. സാധാരണ വിമാനങ്ങളിൽ കൊണ്ടുപോകുമ്പോൾ 40000 മുതൽ അൻപതിനായിരം വരെയാണ് സ്വകാര്യ ഏജൻസികൾക്ക് ടിക്കറ്റ് നിരക്ക് വരിക. അപ്പോഴാണ് ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ തീവെട്ടിക്കൊള്ളയുമായി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. പരമാവധി ഒരു ലക്ഷം രൂപക്കുള്ളിലാണ് ചാർട്ടേഡ് വിമാനത്തിലായാലും ടിക്കറ്റ് നിരക്കുകൾ വരികയെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രയുടെ വിമാനനിരക്ക് വർധന കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. കേന്ദ്ര വ്യോമയാന മന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും കത്ത് നൽകിയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പി.ടി.എ റഹീം എം.എൽ.എയുടെ സബമിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. യാത്രാനിരക്ക് കൂട്ടിയാൽ ഹജ്ജ് യാത്ര മുടങ്ങി പോകുമെന്നും അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു.

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറക്കാനുള്ള ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റീ ടെന്‍ഡർ ഉള്‍പ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും.

TAGS :

Next Story