'നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി'; പ്രിയങ്ക ഗാന്ധി
വന്ദേമാതരത്തിൻ്റെ 150ാം വാർഷിക ചർച്ചയിൽ ഏറ്റുമുട്ടി ഭരണ പ്രതിപക്ഷ അംഗങ്ങൾ

ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 ആം വാർഷിക ചർച്ചയ്ക്ക് 10 മണിക്കൂറാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയ്ക്ക് തുടക്കമിട്ടു. മാതൃരാജ്യത്തിന്റെ പാരമ്പര്യമാണ് വന്ദേമാതരമെന്ന് പറഞ്ഞ മോദി നെഹ്റുവിനെതിരെയും വിമർശനമുയർത്തി. വന്ദേമാതരത്തോടുള്ള മോദിയുടെ സ്‌നേഹം ഇപ്പോഴെങ്ങനെ വന്നുവെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു.
നാളെ രാജ്യസഭയിലും ചർച്ച നടക്കും. വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ വന്ദേമാതര ചർച്ച ഉയർത്തിയാണ് കേന്ദ്രം പ്രതിരോധിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെയാണ് ലോക്സഭയിൽ നടക്കുക.
Adjust Story Font
16

