'ഷൊർണൂർ ജില്ല മുതൽ വടകര ജില്ല വരെ'; മലബാർ ജില്ലാ വിഭജന, വികസന യാത്രയുമായി പി.വി അൻവർ
മലബാറിൽ മൂന്ന് ജില്ലകൾ, കോഴിക്കോട്ട് മിനി സെക്രട്ടേറിയറ്റ് തുടങ്ങിയ ആവശ്യങ്ങളാണ് അൻവർ ഉന്നയിക്കുന്നത്.

കോഴിക്കോട്: മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കാനും സമഗ്രമായ വികസനം സാധ്യമാക്കാനും ജില്ലാ വിഭജനം അടക്കമുള്ള ആവശ്യങ്ങളുയർത്തി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ. മലബാറിന്റെ വികസനം സാധ്യമാകണമെങ്കിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ വിഭജിക്കണമെന്നാണ് അൻവർ ആവശ്യപ്പെടുന്നത്. 'വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക' എന്ന പ്രമേയമുയർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലൂടെ മലബാർ ജില്ലാ വിഭജന വികസന യാത്രയും അൻവർ സംഘടിപ്പിക്കുന്നുണ്ട്.
കോവിഡ് വാക്‌സിൻ വിതരണം ചെയ്ത സമയത്ത് മലപ്പുറം, കോഴിക്കോട് ജില്ലകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ വ്യക്തമായതാണെന്ന് അൻവർ പറഞ്ഞു. കേന്ദ്രം അനുവദിച്ച വാക്‌സിൻ ജില്ലകൾക്ക് വീതിച്ചുനൽകുകയാണ് സർക്കാർ ചെയ്തത്. ജനസംഖ്യാനുപാതം അനുസരിച്ച് മറ്റു പല ജില്ലകൾക്കും ലഭിച്ചതിന്റെ മൂന്നിരട്ടി മലപ്പുറത്തിന് മാത്രം ലഭിക്കണമായിരുന്നു. എന്നാൽ ജില്ലാ അടിസ്ഥാനത്തിൽ വാക്‌സിൻ വിതരണം ചെയ്തപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ എണ്ണത്തിൽ കൂടുതലായ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല പഞ്ചായത്തുകളിലും വാക്‌സിൻ ലഭിക്കാത്ത അവസ്ഥയുണ്ടായി.
2011ലെ സെൻസസ് അനുസരിച്ച് മൂന്ന് കോടിയിലധികം ജനസംഖ്യയുള്ള കേരളത്തിൽ 1.25 കോടി ആളുകളും താമസിക്കുന്നത് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 45 ശതമാനവും ഈ നാല് ജില്ലകളിലാണ്. ജനസംഖ്യാ വളർച്ചയുടെ തോതനുസരിച്ച് 2025ൽ ഈ നാല് ജില്ലകളുടെ ജനസംഖ്യ ഒന്നരക്കോടിയിലെത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും കേരള ജനതയുടെ 45 ശതമാനത്തോളം വരുന്ന മനുഷ്യർക്ക് ശരിയായ അർഥത്തിൽ ലഭിക്കണമെങ്കിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ വിഭജിച്ച് പുതിയ മൂന്ന് ജില്ലകൾ രൂപീകരിക്കണമെന്ന് അൻവർ പറഞ്ഞു.
മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വൺ സീറ്റില്ലാതെ എല്ലാ വർഷവും വിദ്യാലയങ്ങൾക്ക് പുറത്തുനിൽക്കുന്നത് പതിനായിരക്കണക്കിന് വിദ്യാർഥികളാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും തൊട്ടടുത്ത വിദ്യാലയവും ഇഷ്ടപ്പെട്ട കോഴ്‌സും തിരഞ്ഞെടുക്കാൻ മലബാറിലെ വിദ്യാർഥികൾക്ക് കഴിയുന്നില്ല. എന്നാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആയിരക്കണക്കിന് പ്ലസ് വൺ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും മലബാറിന്റെ സ്ഥിതി അതിദയനീയമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി 2200ലധികം സർക്കാർ/എയ്ഡഡ് സീറ്റുകളാണ് ആകെ മലബാറിലുള്ളത്. മലപ്പുറം ജില്ലയിൽ മാത്രം പ്ലസ്ടു ജയിക്കുന്നവർ അമ്പതിനായിരത്തോളം ആണ്. മലബാറിലെ സീറ്റുകൾ മുഴുവൻ ഉപയോഗിച്ചാലും മലപ്പുറത്തെ വിദ്യാർഥികൾക്ക് പോലും തികയില്ല. 85 ശതമാനത്തോളും പേരും പടിക്ക് പുറത്തു തന്നെ ആയിരിക്കുമെന്ന് അൻവർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യരംഗത്തും വ്യവസായരംഗത്തും മലബാർ വളരെ പിന്നാക്കമാണെന്നും അൻവർ പറയുന്നു. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലുള്ളവർ വിദഗ്ധ ചികിത്സക്കായി ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളജിനെയാണ്. ഇവിടെ നിന്ന് മണിക്കൂറുകൾ ആംബുലൻസിൽ സഞ്ചരിച്ച് കോഴിക്കോട് എത്തുമ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാനാവാത്ത വിധത്തിൽ കാര്യങ്ങൾ മാറിയിരിക്കും. കാസർകോട് ജില്ലക്കാർ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി കർണാടകയെ ആശ്രയിക്കുകയാണ്. കർണാടക അതിർത്തി അടച്ചാൽ കാസർകോടിന്റെ ആരോഗ്യരംഗം വഴിമുട്ടിപ്പോകും. കേരളത്തിലെ ഒരു ജില്ലയുടെ ആവശ്യങ്ങൾ നിറവേറ്റാൻ അയൽ സംസ്ഥാനം വേണ്ടിവരുന്നത് ലജ്ജാകരമാണെന്ന് അൻവർ പറഞ്ഞു.
മലബാറിലെ ജനങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങൾ നിറവേറ്റാൻ കോഴിക്കോട് മിനി സെക്രട്ടേറിയറ്റ് സ്ഥാപിക്കണം എന്നാണ് അൻവർ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരു ആവശ്യം. ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങളിൽ ഭരണസൗകര്യാർഥം ഒന്നിൽ കൂടുതൽ തലസ്ഥാന നഗരങ്ങൾ ഉണ്ട്. കർണാടക ഹൈക്കോടതിക്ക് ദൻവാറിലും ഹൂബ്ലിയിലും ബെഞ്ചുകളുണ്ട്. തമിഴ്‌നാട് ഹൈക്കോടതിക്ക് ചെന്നൈയിലും മധുരയിലും ബെഞ്ചുകളുണ്ട്. ഇത് കേരളത്തിലും സാധ്യമാണ്.
മിനി സെക്രട്ടേറിയറ്റിൽ സെക്രട്ടേറിയറ്റ് അനക്‌സ്, മുഖ്യമന്ത്രിയുടെ ഓഫീസ്, മന്ത്രിമാരുടെ ഓഫീസുകൾ, ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ, ഹെക്കോടതി സ്‌പെഷ്യൽ ബെഞ്ച്, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, ഡയറക്ടറേറ്റ് ഓഫ് ഹയർ എജ്യുക്കേഷൻ, പിഎസ്‌സി മലബാർ ഹെഡ് ക്വാട്ടേഴ്‌സ്, പൊലീസ് മലബാർ ഹെഡ് ക്വാട്ടേഴ്‌സ്, ഫയർ ആൻഡ് റെസ്‌ക്യൂ മലബാർ ഹെഡ് ക്വാട്ടേഴ്‌സ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവ വേണം. വർധിച്ചുവരുന്ന കാൻസർ രോഗികൾക്ക് തിരുവനന്തപുരം വരെ യാത്ര ചെയ്ത് ചികിത്സ തേടാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് മലബാറിലും റീജ്യണൽ കാൻസർ സെന്റർ ആരംഭിക്കണമെന്നും അൻവർ പറഞ്ഞു.
തിരൂർ, വടകര, ഷൊർണൂർ എന്നീ മൂന്ന് പുതിയ ജില്ലകൾ രൂപീകരിച്ച് മലബാറിലെ ജില്ലകൾ പുനഃസംഘടിപ്പിക്കണം എന്നാണ് അൻവർ ആവശ്യപ്പെടുന്നത്. അൻവർ മുന്നോട്ടുവെക്കുന്ന ജില്ലാ വിഭജനം ഇങ്ങനെയാണ്.
പാലക്കാട് ജില്ല
ആസ്ഥാനം: പാലക്കാട്
മണ്ഡലങ്ങൾ:
- മണ്ണാർക്കാട്
- കോങ്ങാട്
- മലമ്പുഴ
- പാലക്കാട്
- ചിറ്റൂർ
- ആലത്തൂർ
- നെന്മാറ
തിരൂർ ജില്ല
ആസ്ഥാനം: തിരൂർ
മണ്ഡലങ്ങൾ:
- കോട്ടക്കൽ
- തവനൂർ
- പൊന്നാനി
- താനൂർ
- തിരൂർ
- വള്ളിക്കുന്ന്
- തിരൂരങ്ങാടി
- വേങ്ങര
ഷോർണൂർ ജില്ല
ആസ്ഥാനം: ഷൊർണൂർ
മണ്ഡലങ്ങൾ:
- തൃത്താല
- പട്ടാമ്പി
- ഷൊർണൂർ
- ഒറ്റപ്പാലം
- ചേലക്കര
- തരൂർ
മലപ്പുറം ജില്ല
ആസ്ഥാനം: മലപ്പുറം
മണ്ഡലങ്ങൾ:
- ഏറനാട്
- നിലമ്പൂർ
- വണ്ടൂർ
- പെരിന്തൽമണ്ണ
- മങ്കട
- മലപ്പുറം
- മഞ്ചേരി
- കൊണ്ടോട്ടി
കോഴിക്കോട് ജില്ല
ആസ്ഥാനം: കോഴിക്കോട്
മണ്ഡലങ്ങൾ:
- ബേപ്പൂർ
- കോഴിക്കോട് സൗത്ത്
- കോഴിക്കോട് നോർത്ത്
- കുന്ദമംഗലം
- എലത്തൂർ
- കൊടുവള്ളി
- തിരുവമ്പാടി
വടകര ജില്ല
ആസ്ഥാനം: വടകര
മണ്ഡലങ്ങൾ:
- കൂത്തുപറമ്പ്,
- വടകര
- നാദാപുരം
- കുറ്റ്യാടി
- പേരാമ്പ്ര
- കൊയിലാണ്ടി
- ബാലുശ്ശേരി
കണ്ണൂർ ജില്ല
ആസ്ഥാനം: കണ്ണൂർ
മണ്ഡലങ്ങൾ:
- തളിപ്പറമ്പ്
- ഇരിക്കൂർ
- അഴീക്കോട്
- കണ്ണൂർ
- മട്ടന്നൂർ
- പേരാവൂർ
- ധർമടം
- തലശ്ശേരി
കാസർകോട് ജില്ല
ആസ്ഥാനം: കാസർകോട്
മണ്ഡലങ്ങൾ:
- മഞ്ചേശ്വരം
- കാസർകോട്
- ഉദുമ
- കാഞ്ഞങ്ങാട്
- തൃക്കരിപ്പൂർ
- പയ്യന്നൂർ
- കല്യാശ്ശേരി
കേരളത്തിൽ ആകെ ജനസംഖ്യാനുപാതികമായി 140 നിയോജക മണ്ഡലങ്ങളെ ആറു മുതൽ എട്ടുവരെ അസംബ്ലി മണ്ഡലങ്ങൾ ഒരു ജില്ലയിൽ വരത്തക്കവണ്ണം പുനഃക്രമീകരിക്കണം എന്നാണ് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്. മലബാർ ജില്ലാ വിഭജന, വികസന മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അൻവർ പറഞ്ഞു.
Adjust Story Font
16

