നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; നിർണായക ശക്തിയാകുമെന്ന് ഉറപ്പിച്ച് പി.വി അൻവർ ക്യാമ്പ്
പ്രതീക്ഷിച്ച രാഷ്ട്രീയ നീക്കുപോക്കുകൾ കൂടി വോട്ടായാൽ ജയത്തിലേക്ക് വരെ എത്താമെന്നാണ് ടിഎംസി കണക്ക് കൂട്ടൽ

നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്ന് ഉറപ്പിച്ച് പി.വി അൻവർ ക്യാമ്പ്. ചുരുങ്ങിയത് 25000 വോട്ടുകൾ നേടുമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷിച്ച രാഷ്ട്രീയ നീക്കുപോക്കുകൾ കൂടി വോട്ടായാൽ ജയത്തിലേക്ക് വരെ എത്താമെന്നാണ് ടിഎംസി കണക്ക് കൂട്ടൽ.
ടിഎംസിയുടെ പ്രാഥമിക വിലയിരുത്തലിൽ ചുരുങ്ങിയത് 25000 മുതൽ 30000 വോട്ട് വരെയാണ് അൻവറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഏറ്റവും പ്രതീക്ഷയുള്ള വഴിക്കടവ് പഞ്ചായത്തിൽ നിന്ന് 7000 വോട്ടും മൂത്തേടം പഞ്ചായത്തിൽ നിന്ന് 3500 വോട്ടും ടിഎംസി ക്യാമ്പ് പ്രതീക്ഷിക്കുന്നു . അമരമ്പലം 2000, ചുങ്കത്തറ 3500, എടക്കര 2000, പോത്ത്കല്ല് 2000,കരുളായി 3500 എന്നിങ്ങനെയാണ് പ്രാഥമിക വിലയിരുത്തൽ. നിലമ്പൂർ നഗരസഭയിൽ നിന്ന് 3000 വോട്ടും അൻവറിൽ എത്തും കണക്ക് കൂട്ടൽ. അതെ സമയം ആര്യടൻ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ , സമസ്ത എപി വിഭാഗം വോട്ടുകൾ, ഇകെ സമസ്തയിലെ ലീഗ് വിരുദ്ധ വോട്ടുകൾ കൂടി അനുകൂലം ആകുമെന്നാണ് അൻവറിൻ്റെ കണക്കുകൂട്ടൽ . ഈ വോട്ടുകൾ കൂടി കണക്കാക്കി ജയിക്കും എന്ന വിലയിരുത്തലിൽ തന്നെയാണ് അൻവർ. യുഡിഎഫ് വോട്ടുകളെക്കാൾ എൽഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ആണ് ഇതിൽ അധികമായി ലഭിക്കുക എന്നും കണക്ക് കൂട്ടലുണ്ട്.
അൻവർ ഉയർത്തിയ വിവിധ വിഷയങ്ങൾ ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയ സർവ്വേയിൽ വ്യക്തമായത്. ഇതുകൂടാതെ സിറ്റിംഗ് എംഎൽഎ എന്ന നിലക്കുള്ള വോട്ടുകൾ കൂടി അൻവറിലേക്ക് എത്തും എന്നും പ്രതീക്ഷിക്കുന്നു . ഈ കണക്കുകൾ എല്ലാം ശരിയായാൽ ജയിക്കാനുള്ള സാധ്യത കൂടി ടിഎംസി ക്യാമ്പ് തള്ളിക്കളയുന്നില്ല.
Adjust Story Font
16

