മുൻ എസ് പി സുജിത്ത് ദാസിനെതിരെ സത്യസന്ധമായ അന്വേഷണം നടന്നില്ല' പി.വി അൻവർ മീഡിയവണിനോട്
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അൻവർ ആവശ്യപ്പെട്ടു

Photo: Special arrangement
മലപ്പുറം: മരംകൊള്ള പരാതിയിൽ മുൻ എസ്പി സുജിത്ത് ദാസിനെതിരെ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്ന് പി.വി അൻവർ. ഉദ്യോഗസ്ഥ തലത്തിൽ സുജിത്ത് ദാസിന് സംരക്ഷണം നൽകി. മുഖ്യമന്ത്രി നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് പറഞ്ഞയാളെപോലും അവഗണിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. മുൻ എസ്ഐ ശ്രീജിത്തിന്റെ രാജി ഏത് അവസ്ഥയിലാണെന്ന് മനസ്സിലാക്കാമെന്നും പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു.
'തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് പറഞ്ഞയാളെ എസ് പി അവഗണിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം പോലെയുള്ള അന്വേഷണമാണ് താനും ആവശ്യപ്പെട്ടത്. അത്തരത്തിലുള്ള അന്വേഷണം നടന്നെങ്കിൽ മാത്രമേ പിന്നിലുള്ള സത്യാവസ്ഥ പുറത്ത് വരികയുള്ളൂ.' അൻവർ പറഞ്ഞു.
ഇപ്പോ അദ്ദേഹം രാജി വെച്ചിരിക്കുകയാണ്. ഏതവസ്ഥയിലാണ് രാജി വെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും അൻവർ കൂട്ടിച്ചേർത്തു.
സിസ്റ്റത്തിനെതിരെ പോരാടുന്നവരെ ഒറ്റപ്പെടുത്തുകയും അവരെ വേട്ടയാടുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിനും സിപിഎമ്മിനും എതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം മുൻ എസ്ഐ ശ്രീജിത്ത് രംഗത്തെത്തിയിരുന്നു. മരംമുറി പരാതി പിൻവലിക്കാൻ സിപിഎം നേതാക്കളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മർദം ചെലുത്തിയെന്നും ശ്രീജിത്ത് മീഡിയവണിനോട് പറഞ്ഞിരുന്നു.
എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കെതിരെ ശ്രീജിത്താണ് പരാതി നൽകിയിരുന്നത്. പരാതി നൽകിയതിന് പിന്നാലെ താൻ പ്രതികാര നടപടിക്ക് ഇരയായെന്ന് ശ്രീജിത്തിൻറെ രാജിക്കത്തിൽ പറയുന്നു.
Adjust Story Font
16

