'രാഹുലിന് നിയമസഭയിൽ പങ്കെടുക്കാം, അന്വേഷണം നടക്കുന്നതിന് മുമ്പ് മുൻവിധി വേണ്ട': കെ. മുരളീധരൻ
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഉചിതമായ തീരുമാനം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിന് മുൻപ് വിധി കൽപിക്കേണ്ടെന്ന് കെ മുരളീധരൻ.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഉചിതമായ തീരുമാനമാണ്. രാഹുലിന് നിയമസഭയിൽ പങ്കെടുക്കാം. നിലവിലുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
'ഞങ്ങൾ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. മറ്റു നടപടിയിലേക്ക് കടക്കേണ്ടതില്ല എന്നാണ് പാർട്ടിയുടെ തീരുമാനം. വ്യക്തമായ നയം പാർട്ടി സ്വീകരിച്ചിട്ടുണ്ട്. ഭരണ കക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കാം, തിരിച്ച് പ്രതിപക്ഷം പൂച്ചയുടെ ശബ്ദം ഉണ്ടാക്കും. അവിടെ ശരിക്കും ഉള്ള കോഴികൾ ഉണ്ട്'- കെ. മുരളീധരന്‍ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഇത്രയും കടുത്ത നടപടി ആവശ്യമില്ലായിരുന്നുവെന്ന് എ ഗ്രൂപ്പ് വിലയിരുത്തലുണ്ട്. നടപടിയിൽ മുതിർന്ന നേതാക്കൾക്ക് അടക്കം കടുത്ത അതൃപ്തിയാണ്. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി കടുത്തതാണെന്നും ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നുമാണ് വിലയിരുത്തൽ.
ഇതുവരെ രേഖമൂലമുള്ള പരാതി ഇല്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എന്നാൽ നടപടി അനിവാര്യമായിരുന്നെന്നാണ് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ നടപടിയിലൂടെ സാധിച്ചെന്നും സതീശൻ വിഭാഗം പറയുന്നു. സസ്പെൻഡ് ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെതിരെ പോലും പ്രതിഷേധം ഉണ്ടായെന്നും നിയമസഭയിൽ രാഹുലിനെ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Watch Video
Adjust Story Font
16

