Quantcast

"മനുഷ്യത്വം ബാക്കിയുള്ളവരെ, ഒന്നു കണ്ണു തുറക്കുമോ? ഒരു പെണ്ണിന്‍റെ അപേക്ഷയാണ്": റൈഹാന സിദ്ദിഖ്

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അത്യന്തം വേദനാജനകമായ യാഥാര്‍ഥ്യങ്ങളാണ് റൈഹാന ചൂണ്ടിക്കാട്ടുന്നത്. 

MediaOne Logo

Web Desk

  • Updated:

    2021-04-25 05:48:05.0

Published:

25 April 2021 5:26 AM GMT

മനുഷ്യത്വം ബാക്കിയുള്ളവരെ, ഒന്നു കണ്ണു തുറക്കുമോ? ഒരു പെണ്ണിന്‍റെ അപേക്ഷയാണ്: റൈഹാന സിദ്ദിഖ്
X

"എന്‍റെ പ്രിയപ്പെട്ടവൻ ഇന്നനുഭവിക്കുന്ന യാതനകൾ എന്തിന്‍റെ പേരിലാണ്..?" കണ്ണീരുപ്പുള്ള ഈ ചോദ്യം മറ്റാരുടേയുമല്ല, യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദിഖിന്‍റേതാണ്. കോവിഡ് ബാധിതനായ തന്‍റെ ഭര്‍ത്താവിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടുന്ന അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അത്യന്തം വേദനാജനകമായ യാഥാര്‍ഥ്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

"എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോവുന്നത്. 7മാസം ആയി ഞാനനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാൻ കഴിയില്ല" എന്നാണ് റൈഹാനയുടെ പോസ്റ്റിന്‍റെ തുടക്കം. സിദ്ധിക്ക എന്ന മനുഷ്യനെ ഞാൻ അറിയുന്നത്ര ആർക്കും അറിയില്ലല്ലോ.. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനാണ്. സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യണം എന്നാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകൻ. ആർക്കൊക്കെയോ അദ്ദേഹത്തെ വേറെ എന്തൊക്കെയോ ആക്കിത്തീർക്കണം. എന്തായിരിക്കാം അവരുടെ ഉദ്ദേശം? റൈഹാന ചോദിക്കുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത അദ്ദേഹത്തെ പിടിച്ചു വെച്ചിട്ട് ആർക്ക്, എന്ത് നേട്ടം? ഒരു പ്രപഞ്ച സൃഷ്ടാവ് ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതിനു കൂട്ടു നിന്നവര്‍ ആരായാലും ദൈവത്തിനു മുന്നിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും... തീർച്ച! റൈഹാന കൂട്ടിച്ചേര്‍ത്തു. തന്‍റെ പൊന്നുമോനെ കാത്തിരിക്കുന്ന ഒരു ഉമ്മയുടെ കണ്ണുനീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും. മൂന്നു മക്കളുടെ കളിചിരികൾ ഇല്ലാതാക്കിയ ഭരണ കൂടത്തിന് എന്താണ് ഇത് കൊണ്ട് കിട്ടുന്ന ലാഭമെന്നും റൈഹാന ചോദിക്കുന്നു.

ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ മണ്ണോടു ചേരാനുള്ളതാണ്. ആ ഇത്തിരി ജീവിതം എന്തിനാണ് ഇല്ലാതാക്കുന്നത്. ഞങ്ങള്‍ക്ക് ജീവിക്കണം, എന്‍റെ പ്രിയപ്പെട്ടവൻ ഇന്നനുഭവിക്കുന്ന യാതനകൾ എന്തിന്‍റെ പേരിലാണ്? അദ്ദേഹത്തിന്‍റെ പേരിൽ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല. ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങൾ പൊട്ടിച്ചിരിക്കൂ...കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. റൈഹാന ഫേസ്ബുക്കില്‍ കുറിച്ചു.

പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനിയാണ്. ഭക്ഷണത്തിന്‍റെ കുറവും പനിയും എല്ലാംകൂടി അദ്ദേഹത്തെ തളർത്തിയാണ് ബാത്റൂമിനു പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോളുമൊക്കെ കൂടുതലുള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നിൽക്കുന്ന ഒരു കോവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും? ഇതാണ് റൈഹാനയുടെ ചോദ്യം. ഹോസ്പിറ്റലിൽ നിന്ന് സിദ്ദിഖ് കാപ്പന്‍ തന്നെ ഫോണ്‍ ചെയ്തതായും റൈഹാന സൂചിപ്പിച്ചു.

"ജയിലിൽ നിന്നും വീണ വീഴ്ചയിൽ താടിയെല്ലിനു പൊട്ടോ, അല്ലെങ്കിൽ കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല എന്നും, എന്നെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റിൽ പോവാൻ സാധിക്കുന്നില്ലെന്നും മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലിൽ ആണെന്നും പതറിയ സ്വരത്തിൽ പറഞ്ഞ്, എന്നെ എങ്ങനെ എങ്കിലും ഡിസ്ചാർജ് ചെയ്യാൻ പറ എന്നും പറഞ്ഞ് കോള്‍ കട്ടായി," റൈഹാന പറയുന്നു.

ആ മനുഷ്യന്‍റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ. ഇതാണോ ചികിത്സ..? കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ...ഭരണ കൂടമേ..പ്രതിപക്ഷ പാർട്ടിയിലുള്ളവരെ..നാനാ വിധ മത സംഘടനകളെ.. സാംസ്‌കാരിക പ്രവർത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്‍റെ അപേക്ഷയാണ്. എന്നിങ്ങനെയാണ് റൈഹാന സിദ്ദിഖിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,

പ്രിയരേ..എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോവുന്നത്.. 7മാസം ആയി ഞാനനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാൻ കഴിയില്ല. എങ്കിലും ദൈവത്തിന്റെ പരീക്ഷണത്തിൽ തളരാതെ മുന്നോട്ട്..സിദ്ധിക്ക എന്ന മനുഷ്യനെ ഞാൻ അറിയുന്നത്ര ആർക്കും അറിയില്ലല്ലോ.. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകൻ ആണ്. സത്യ സന്ധമായി വാർത്തകൾ റിപ്പോർട് ചെയ്യണം എന്നാഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകൻ.

ആർക്കൊക്കെയോ അദ്ദേഹത്തെ വേറെ എന്തൊക്കെയോ ആക്കിത്തീർക്കണം എന്തായിരിക്കാം അവരുടെ ഉദ്ദേശം..ആ മനുഷ്യൻ എന്ത് ദ്രോഹമാണ് അവരോടൊക്കെ ചെയ്തത്. യുപിയിൽ നിന്നും കേരളത്തിലേക്ക് ഇക്കയെ കൊണ്ട് വന്നപ്പോ കൂടെ വന്ന പോലീസുകാർ ചോദിച്ചു.. ഈ പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ പിടിച്ചു വെച്ചത് എന്ന്..ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത അദ്ദേഹത്തെ പിടിച്ചു വെച്ചിട്ട് ആർക്ക്, എന്ത് നേട്ടം????

ഇതിനു കൂട്ടു നിന്ന ആരായാലും ഒന്നോർക്കുക !!ഒരു പ്രപഞ്ച സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നിങ്ങൾക്കും കുടുംബം, കുട്ടികൾ, എല്ലാം ഉള്ളവരാണ്. ദൈവത്തിനു മുന്നിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും... തീർച്ച!!

വെള്ളക്കിടക്കയിൽ വ്രണങ്ങളുമായി, എല്ലും തോലുമായ ഒരു ഉമ്മ കിടക്കുന്നുണ്ട്.. അവരുടെ കുഴിഞ്ഞ കണ്ണുകൾ അടയാതെ കാത്തിടിക്കുന്നത് അവരുടെ പൊന്നുമോനെ കാണാൻ വേണ്ടി മാത്രമാണ്..ആ ഉമ്മയുടെ കണ്ണുനീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും.. ഇന്ഷാ അല്ലാഹ്.

3മക്കളുടെ കളിചിരികൾ ഇല്ലാതാക്കിയ ഭരണ കൂടമേ... എന്താണ് ഇത് കൊണ്ട് കിട്ടുന്ന ലാഭം?? മതവും ജാതിയും, സംസ്ഥാനവും രാജ്യവും നോക്കാതെ നമുക്ക് സ്നേഹിച്ചു കൂടെ.. എല്ലാവരെയും കൂട്ടിപ്പിടിച്ചു ഐക്യത്തോടെ ജീവിച്ചു കൂടെ.. ഇത് കൊണ്ട് ആർക്കാണ് ഈ കുറഞ്ഞ ജീവിതത്തിൽ സമാദാനം ലഭിക്കുന്നത്..? ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ മണ്ണോടു ചേരാനുള്ളതാണ്.. ആ ഇത്തിരി ജീവിതം എന്തിനാണ് ഇല്ലാതാക്കുന്നത്..ഞങ്ങള്ക്ക് ജീവിക്കണം എന്റെ പ്രിയപ്പെട്ടവൻ ഇന്നനുഭവിക്കുന്ന യാതനകൾ എന്തിന്റെ പേരിലാണ്..?

അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല. ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങൾ പൊട്ടിച്ചിരിക്കു... കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും !!പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളർത്തിയാണ് ബാത്റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോൾ ഒക്കെ കൂടുതൽ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നിൽക്കുന്ന ഒരു കോവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും..അദ്ദേഹം ഹോസ്പിറ്റലിൽ നിന്നും ഇന്നലെ എങ്ങനെയോ 2മിനിറ്റ് എന്നോട് സംസാരിച്ചു.

ജയിലിൽ നിന്നും വീണ വീഴ്ചയിൽ താടിയെല്ലിനു പൊട്ടോ, അല്ലെങ്കിൽ കാര്യമായ മുറിവോ ഉണ്ട്.. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല എന്നും, എന്നെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റിൽ പോവാൻ സാധിക്കുന്നില്ല.. മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലിൽ ആണെന്നും പതറിയ സ്വരത്തിൽ പറഞ്ഞ്.. എന്നെ എങ്ങനെ എങ്കിലും ഡിസ്ചാർജ് ചെയ്യാൻ പറ എന്നും പറഞ്ഞ് call കട്ടായി.

ആ മനുഷ്യന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കു..ഇതാണോ ചികിത്സ..?കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ...ഭരണ കൂടമേ..പ്രതിപക്ഷ പാർട്ടിയിലുള്ളവരെ..നാനാ വിധ മത സംഘടനകളെ..സാംസ്‌കാരിക പ്രവർത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്റെ അപേക്ഷയാണ്..

സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്‍റെ അഭിഭാഷകനാണ് രോഗവിവരം ആദ്യം കുടുംബത്തെ അറിയിച്ചത്. ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹഥ്റാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ ആറുമാസമായി അദ്ദേഹം ജയിലിലാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മെയ് ഒന്നിന് കേസ് കോടതി പരിഗണിക്കും.

TAGS :

Next Story