'അർദ്ധരാത്രി പരിശോധനയുണ്ടാകും'; പൊലീസ് മുന്നറിയിപ്പ് നൽകിയെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ
ഏത് ഉത്തരവിന്റെ പുറത്താണ് അർധരാത്രിയിലെ പരിശോധനയെന്ന് കാപ്പന്റെ വക്കീൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും റെയ്ഹാന പറഞ്ഞു.

കോഴിക്കോട്: ഇന്ന് അർധരാത്രി 12 മണിക്ക് വീട്ടിൽ പൊലീസ് പരിശോധനയുണ്ടാകുമെന്ന് രണ്ട് പൊലീസുകാർ അറിയിച്ചെന്ന് മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദീഖ്.
വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടിൽ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരം നൽകിയില്ലെന്നും റെയ്ഹാന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കാപ്പന്റെ വക്കീൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ചു സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ പൊലീസ് തയ്യാറായില്ലെന്നും റെയ്ഹാന പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടിൽ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരമില്ല.
ശേഷം കാപ്പന്റെ വക്കീൽ Adv Mohamed Dhanish KS വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും ഉത്തരങ്ങൾക്ക് വ്യക്തതയില്ല.
ബഹു: സുപ്രീം കോടതിയും ബഹു: ലക്ക്‌നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യമനുവദിക്കുകയും, ബഹു: സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനുള്ളത്. ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോൺ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കാപ്പന് യാതൊരു മടിയുമില്ല താനും. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ല. മനസ്സ് മരവിക്കുന്ന ഒരുപാട് രാത്രികളുടെ ഓർമ്മകളുടെ ഭാരം വഹിച്ച് ഈ രാത്രി കൂടി കടന്നു പോകുമായിരിക്കും, ഇന്ഷാ അല്ലാഹ്...
Adjust Story Font
16

