'ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം, മുഖ്യമന്ത്രി വിശ്വാസിയല്ല, വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നു?'; രാജീവ് ചന്ദ്രശേഖർ
സ്റ്റാലിനെപ്പോഴാണ് അയ്യപ്പ ഭക്തനായതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു

തിരുവനന്തപുരം: പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയെ തകർക്കാൻ നോക്കിയ ആളാണെന്നും മുഖ്യമന്ത്രി വിശ്വാസിയല്ലെന്നും വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖരൻ ചോദിച്ചു.
ഞങ്ങളുടെ പാർട്ടിയിൽ 99 ശതമാനവും ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയിൽ പോയ ഞാൻ അഭിപ്രായം പറയുമ്പോൾ,എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ ആരെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പരിപാടിയെ ബിജെപി എതിർത്തില്ലെന്നും അത് ദേവസ്വം നടത്തിക്കോട്ടെയെന്നും രാജീവ് ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വരുമെന്ന് പറഞ്ഞപ്പോള്‍ എതിര്‍പ്പ് അറിയിക്കുകയാണ് ഞങ്ങള്‍ ചെയ്തത്.ഹിന്ദു വൈറസ് ആണെന്ന് പറഞ്ഞവരാണ് ഡിഎംകെ.അവർക്ക് ശബരിമയിൽ എന്ത് കാര്യം?സ്റ്റാലിനെപ്പോഴാണ് അയ്യപ്പ ഭക്തനായത് എന്നും അദ്ദേഹം ചോദിച്ചു.മുസ്‍ലിം സമുദായത്തിന്റെ പരിപാടി മുഖ്യമന്ത്രി നടത്തുമോയെന്നും ജനങ്ങളെ വിഡ്ഢിയാക്കാനാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, സി.കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാറിനെതിരായ പരാതി ബോംബോ പടക്കമോ ഒന്നുമല്ല. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ തന്ത്രമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Adjust Story Font
16

