'മാപ്പ് പറഞ്ഞ് ശീലമില്ല, അതിലും ഭേദം മരണമാണെന്നുള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നത്'; രാജ്മോഹന്‍ ഉണ്ണിത്താന്‍
ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ചൊരു കാപാലികൻ ഫഹദ് മോൻ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് അന്നത്തെ പ്രതികരണത്തിൻ്റെ അടിസ്ഥാനമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

കാസർകോട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റായിരുന്ന കെ.പി ശശികല നൽകിയ മാനനഷ്ട കേസ് തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വെറുപ്പ് ഒരു പകർച്ചവ്യാധിയായി പടർത്തുന്നവർക്കെതിരായ പോരാട്ടം രാഷ്ട്രീയപരമായും നിയമപരമായും ഇനിയും തുടരുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താൻ പ്രതികരിച്ചു. ശശികലയുടെ പ്രസംഗം കേട്ട് ബിജെപി പ്രവർത്തകൻ ഫഹദ് മോനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളായിരുന്നു കേസിനാധാരമെന്നും അദ്ദേഹം പ്രതികരിച്ചു.
മാപ്പ് പറഞ്ഞു നമുക്ക് ശീലമില്ലെന്നും, സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ പൂർവികർ അത് അവരുടെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നുമുള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.2017 ഒക്ടോബറിൽ ചാനൽ ചർച്ചക്കിടയിൽ ഉണ്ണിത്താൻ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നായിരുന്നു കെ.പി ശശികല നല്‍കിയ പരാതി.
രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ശശികലയെ വിഷകല എന്ന് വിളിച്ചു എന്ന് പറഞ്ഞ് കൊടുത്ത മാനനഷ്ടക്കേസിൽ ചേർത്തല കോടതി എന്നെ കുറ്റവിമുക്തനാക്കിയിരിയ്ക്കുകയാണ്. ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികൻ ഫഹദ് മോൻ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് എൻ്റെ അന്നത്തെ പ്രതികരണത്തിൻ്റെ അടിസ്ഥാനം. വെറുപ്പ് ഒരു പകർച്ചവ്യാധിയായി പടർത്തുന്നവർക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും, നിയമപരമായും തുടരുക തന്നെ ചെയ്യും, അതിന് കൊടുക്കേണ്ടി വരുന്ന വില എന്ത് തന്നെയായാലും.
ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാൽ കേസ് തീർക്കാമെന്ന് പറഞ്ഞപ്പോൾ
മാപ്പ് പറഞ്ഞു നമുക്ക് ശീലമില്ലെന്നും, സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ പൂർവികർ അത് അവരുടെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നും ഉള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നത്.
എന്നും എന്നോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവരോടും നന്ദി.
നിങ്ങൾ.. നിങ്ങൾ മാത്രം ആണെൻ്റെ ശക്തി.
എനിക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ മുൻ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ സൈദാലികുട്ടി , പ്രിയപ്പെട്ട അഡ്വ. ബി. എം. ജമാൽ , പ്രിയങ്കരനായ അഡ്വ സി വി തോമസ് എന്നിവരോട് നന്ദി അറിയിക്കുന്നു.
Adjust Story Font
16

