Quantcast

അഭിമന്യുവിനെ കൊലപ്പെടുത്തിയവരുമായി സന്ധി സംഭാഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല: രമേശ് ചെന്നിത്തല

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വോട്ട് മറിച്ചുകൊടുത്താണ് എൽഡിഎഫിന് തുടർഭരണം ലഭിച്ചതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-05 10:39:04.0

Published:

5 April 2026 4:02 PM IST

അഭിമന്യുവിനെ കൊലപ്പെടുത്തിയവരുമായി സന്ധി സംഭാഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല: രമേശ് ചെന്നിത്തല
X

ആലപ്പുഴ: അഭിമന്യുവിനെ കൊലപ്പെടുത്തിയവരുമായി സന്ധി സംഭാഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൈവെട്ട് കേസിലെ പ്രതികളുമായി കൈകോര്‍ത്ത് പിടിക്കുമ്പോള്‍ സിപിഎം എവിടെ നില്‍ക്കുന്നുവെന്ന് ചിന്തിക്കണമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വോട്ട് മറിച്ചുകൊടുത്തതാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കാൻ കാരണമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ബിജെപിയും സിപിഎമ്മും തങ്ങളുടെ സഖ്യത്തിന് പുറമെ എസ്ഡിപിഐയെ കൂടി കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തിയവരുമായി സന്ധി സംഭാഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കൈവെട്ട് കേസിലെ പ്രതികളുമായി കൈകോര്‍ത്ത് പിടിക്കുമ്പോള്‍ സിപിഎം എവിടെ നില്‍ക്കുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി തന്നെ മുന്‍പ് പറഞ്ഞതുപോലെ, രണ്ട് വോട്ടിന് വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാന്‍ മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അവര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ, എന്‍ഡിഎ വോട്ട് മറിച്ചുകൊടുത്ത് തുടര്‍ഭരണം ഉറപ്പാക്കുകയും ചെയ്തു'. ചെന്നിത്തല പറഞ്ഞു.

'തെരഞ്ഞെടുപ്പില്‍ ട്വന്റി-20 സ്ഥാനാര്‍ഥികള്‍ ആരാണെന്ന് പോലും ആര്‍ക്കുമറിയില്ല. ബിഡിജെഎസ് സ്ഥാനാര്‍ഥികളെയും ആര്‍ക്കും അറിയില്ല. ഇതെല്ലാം വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? എങ്കിലും, യുഡിഎഫ് ഇതിനെയെല്ലാം അതിജീവിച്ച് 100 സീറ്റ് നേടി അധികാരത്തില്‍ വരും. ഈ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളും യുഡിഎഫിന് അനുകൂലമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണമാറ്റം കേരളത്തില്‍ സംഭവിക്കാന്‍ പോകുകയാണ്. അതിന് തടയിടാന്‍ ഏത് വര്‍ഗീയശക്തിയെയും കൂട്ടുപിടിക്കാമെന്നാണ് പിണറായി കരുതുന്നത്. ചര്‍ച്ച ചെയ്യാന്‍ പറ്റിയ വികസനം കേരളത്തിലില്ല. ഇന്നലെ തന്റെ പ്രചാരണവാഹനവും തകര്‍ത്തുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ ഏതൊരു ജനാധിപത്യ പാര്‍ട്ടിയും സ്വീകരിക്കേണ്ട ന്യായമായ സമീപനങ്ങള്‍ വിട്ടുകളഞ്ഞ് സിപിഎം കുതന്ത്രങ്ങള്‍ മെനയുന്നു.'

'മുഖ്യമന്ത്രി-എസ്ഡിപിഐ ബന്ധം പരസ്യമായി തള്ളി പറഞ്ഞിട്ടില്ല. എസ്ഡിപിഐ അടക്കമുള്ള തീവ്രവാദസംഘടനകളുമായി കൈകോര്‍ക്കാന്‍ ഒരു മടിയുമില്ലാത്തവരായി മാറി. മോദിയുടേയും പിണറായി വിജയന്റേയും പ്രസംഗങ്ങള്‍ കേട്ടാല്‍ അത് മനസിലാക്കാനാകും. രണ്ടും ഏകദേശം ഒരുപോലെയാണ്. എന്നാല്‍, എസ്ഡിപിഐ ബന്ധം വേണ്ടെന്നാണ് യുഡിഎഫ് തീരുമാനം'. ചെന്നിത്തല വ്യക്തമാക്കി.

വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ചെന്നിത്തല പ്രതികരിക്കുകയുണ്ടായി. ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആരും സംശയം പ്രകടിപ്പിച്ചില്ലെന്നും വളരെ സുതാര്യമായാണ് കെപിസിസി അധ്യക്ഷന്‍ കണക്കവതരിപ്പിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എസ്ഡിപിഐയെ എന്നും വിമര്‍ശിക്കുന്ന പാര്‍ട്ടികളിലൊന്നാണ് സിപിഎമ്മെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. എസ്ഡിപിഐ ഒരു മണ്ഡലത്തില്‍ മാത്രമാണ് പിന്തുണ അറിയിച്ചിട്ടുള്ളതെന്നും ആര്‍എസ്എസിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് കഴിയുമെന്ന ബോധത്തിന്റെ ഭാഗമായാണ് പിന്തുണ നല്‍കുന്നതെന്നും ബേബി പറഞ്ഞു. ഒരു ചര്‍ച്ചയും ഇതുമായി ബന്ധപ്പെട്ട സിപിഎം നടത്തിയിട്ടില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story