റേഷൻ മേഖലയിലെ പരിഷ്‌കരണം; ഭക്ഷ്യമന്ത്രി ഉടൻ ചർച്ചയ്ക്ക് വിളിക്കണമെന്ന് വ്യാപാരികൾ
റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പാക്കേജും വിദഗ്ധസമിതിയുടെ റിപ്പോർട്ടും സംബന്ധിച്ച കാര്യങ്ങളിൽ ഭക്ഷ്യമന്ത്രി എത്രയും വേഗം ചർച്ചയ്ക്ക് വിളിക്കണമെന്ന് റേഷൻ വ്യാപാരി സംഘടനകൾ.
മാർച്ച് മാസം ചർച്ച നടത്തി ശമ്പള പരിഷ്കരണത്തിൽ തീരുമാനം വരുത്താം എന്നായിരുന്നു ജനുവരിയിൽ മന്ത്രിയുടെ ഉറപ്പ്. എന്നാൽ എപ്പോൾ ചർച്ചയ്ക്ക് വിളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിയമസഭാ സമ്മേളനത്തിന് ശേഷം ചർച്ചയാകാം എന്നാണ് മന്ത്രിയുടെ നിലപാട്.
റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. സർക്കാരിന് അധിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ കമ്മീഷൻ തുക കൂട്ടാനുള്ള നീക്കമാണ് വകുപ്പിൽ നടക്കുന്നത്. ജനുവരിയിൽ ചർച്ച നടന്നപ്പോൾ വേതനം പരിഷ്കരിക്കുന്ന കാര്യത്തിൽ മാർച്ച് മാസം തീരുമാനം ഉണ്ടാകുമെന്നായിരുന്നു മന്ത്രി വ്യാപാരികൾക്ക് നൽകിയ ഉറപ്പ്. ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടയിലാണ് റേഷൻ മേഖലയിലെ സമ്പൂർണ്ണ പരിഷ്കരണം ശിപാർശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്. അരി വില കൂട്ടാനുള്ള നീക്കവും റേഷൻ കടകളുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയും വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം തീരുമാനങ്ങളിലൂടെ അല്ല വേതനം പരിഷ്കരിക്കേണ്ടത് എന്നാണ് വ്യാപാരികളുടെ നിലപാട്. ഇപ്പോൾ ഉണ്ടായിട്ടുള്ള ആശങ്ക ചർച്ചയിലൂടെ പരിഹരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
കടകളടച്ച് സമരത്തിലേക്ക് പോയാൽ ലൈസൻസ് പുതുക്കി നൽകാതിരിക്കാനുള്ള നീക്കമാണ് വിദഗ്ധസമിതി റിപ്പോർട്ടിലൂടെ ലക്ഷ്യം വെക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. എന്നാല്‍ സമിതിയുടെത് ശിപാർശ മാത്രമാണെന്നും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ചർച്ചയ്ക്ക് വിളിക്കാനുള്ള സമയം അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്നും വ്യാപാരി സംഘടന നേതാക്കൾ പറയുന്നു.
Adjust Story Font
16

