ബിജെപി അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരം- വെൽഫെയർ പാർട്ടി
രാജ്യത്തെ ക്രൈസ്തവ സമൂഹത്തോടുള്ള സംഘ്പരിവാർ നിലപാടെന്താണെന്ന് വെളിവാക്കിത്തന്ന അവസാനത്തെ അനുഭവം കൂടിയാണ് ഛത്തീസ്ഗഡ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

തിരുവനന്തപുരം: ഛത്തീസ്ഗഡ് ബിജെപി സർക്കാർ അന്യായമായി അറസ്റ്റ് ചെയ്ത് ഒരാഴ്ചക്കാലത്തോളം ജയിലിലടച്ച സിസ്റ്റർ പ്രീതി മേരിക്കും വന്ദന ഫ്രാൻസിസിനും ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.
കന്യാസ്ത്രീകളോട് കാണിച്ച അനീതിക്കെതിരെ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങളാണ് അലയടിച്ചത്. ബജ്റംഗ് ദളും ബിജെപിയും ആർഎസ്എസും അടങ്ങുന്ന സംഘ്പരിവാർ മുന്നണി ജനങ്ങളെയും മാധ്യമങ്ങളെയും കബളിപ്പിക്കുവാൻ ആവത് പരിശ്രമിച്ച ദിനങ്ങൾ കൂടിയാണ് കഴിഞ്ഞത്. രാജ്യത്തെ ക്രൈസ്തവ സമൂഹത്തോടുള്ള സംഘ്പരിവാർ നിലപാടെന്താണെന്ന് വെളിവാക്കിത്തന്ന അവസാനത്തെ അനുഭവം കൂടിയാണ് ഛത്തീസ്ഗഡ്.
കന്യാസ്ത്രീകൾക്കെതിരായ എഫ്ഐആർ റദ്ദ് ചെയ്യണം. അതിക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത ബിജ പി, ആർഎസ്എസ്, ബജറംഗ് ദൾ ഗുണ്ടകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. ബിജെപിയുടെ ന്യൂനപക്ഷ വേട്ടക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ചേർന്നുള്ള ശക്തമായ ജനാധിപത്യമുന്നേറ്റങ്ങൾ ഉണ്ടാകണമെന്ന പാഠം കൂടി ഛത്തീസ്ഗഡ് പകർന്നു നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16

