ബാറുകളുടെ സമയമാറ്റം: മദ്യ മാഫിയയുടെ അധിക വരുമാനത്തിന് മുഖ്യമന്ത്രി സൗകര്യമൊരുക്കുന്നു- വെൽഫെയർ പാർട്ടി
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സന്ദർഭത്തിൽ നടത്തിയ അസാധാരണമായ ഇടപെടൽ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു

- Published:
18 Feb 2026 9:39 PM IST

റസാഖ് പാലേരി
തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി കേരളത്തിൽ മദ്യ വിൽപ്പന വർധിപ്പിക്കാനുള്ള ബാർ മുതലാളിമാരുടെ താത്പര്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സൗകര്യമൊരുക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മുന്നണിയോ മന്ത്രിസഭയോ അറിയാതെ ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിച്ച എക്‌സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നീക്കം മദ്യ മാഫിയകൾക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനുള്ള ഒത്തുകളിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സന്ദർഭത്തിൽ നടത്തിയ അസാധാരണമായ ഇടപെടൽ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കി തെരഞ്ഞെടുപ്പ് ഫണ്ട് സമ്പാദിക്കാനുള്ള വഴിയായി എക്‌സൈസ് മേഖലയെ ദുരുപയോഗം ചെയ്യാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. മദ്യം ഒഴുക്കി വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് വകുപ്പ് മന്ത്രിയും പിണറായിയും പറയുന്നത്. വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ അനവധി പ്രവർത്തനങ്ങൾ സർക്കാറിനു മുന്നിലുള്ളപ്പോഴാണ് മദ്യ ലോബിയെ തൃപ്തിപ്പെടുത്തുന്ന അസാധാരണ തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ഇത് തികച്ചും കേരളീയ സമൂഹത്തോടുള്ള വഞ്ചനയാണ്. മദ്യ ലോബിയും കേരള സർക്കാരും തമ്മിൽ നടക്കുന്ന രഹസ്യ ഇടപാടാണ് പുതിയ ബാർ സമയമാറ്റം. എക്‌സൈസ് വകുപ്പിൽ നിന്നും ഉദ്യോഗസ്ഥയിലേക്ക് ലഭിച്ച ഫയൽ അസാധാരണ വേഗത്തിൽ കേവലം നാല് ദിവസംകൊണ്ട് തീരുമാനമാക്കി പ്രഖ്യാപിക്കാനുള്ള സർക്കാരിന്റെ പ്രത്യേക താത്പര്യം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
Adjust Story Font
16
