Quantcast

തൃശൂരിലും റെക്കോർഡ് പോളിങ്; ജയപ്രതീക്ഷയിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ 75% ശതമാനമായിരുന്നു പോളിങ്

MediaOne Logo

Web Desk

  • Published:

    10 April 2026 7:59 AM IST

തൃശൂരിലും റെക്കോർഡ് പോളിങ്; ജയപ്രതീക്ഷയിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ
X

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ പോളിങ് ശതമാനം വർധിച്ചതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. പോളിങ് ശതമാനം ഉയർന്നത് ഗുണകരമാവുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. എന്നാൽ എസ്ഐആറിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ കണക്ക്കൂട്ടലുകൾ ശരിയാകുമോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ 75% ശതമാനമായിരുന്നു പോളിങ്. ഈ തെരഞ്ഞെടുപ്പിലെ അന്തിമ കണക്കുകൾ വരുന്നതിനു മുമ്പേ പോളിങ് 77 ശതമാനം പിന്നിട്ട് കഴിഞ്ഞു. ഇടതുപക്ഷത്തിനു മേൽക്കൈയുള്ള ജില്ലയിൽ പോളിങ് ശതമാനം ഈ വിധം ഉയരുന്നത് തിരിച്ചടിയാകുമോ എന്നാണ് എൽഡിഎഫിന്റെ ആശങ്ക. അതേസമയം, എസ്ഐആറിനു ശേഷം പുറത്തിറങ്ങിയ വോട്ടർ പട്ടികയിൽ ഒന്നരലക്ഷത്തോളം വോട്ടുകൾ ജില്ലയിലെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പോളിങ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫിനും കണക്കാക്കാൻ കഴിയാത്ത സ്ഥിതിയാണ്.

വെട്ടിപ്പോയ വോട്ടുകൾ സ്ഥിരമായി പോൾ ചെയ്യാത്തവ ആയതിനാൽ പോളിങ് ശതമാനം വർധിച്ചാലും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം കുറവായിരിക്കും എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ജില്ലയിൽ 13 മണ്ഡലങ്ങളിൽ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിനുള്ളത്. ഇത്തവണ ചുരുങ്ങിയത് 5 സീറ്റ് എങ്കിലും പിടിക്കാൻ കഴിയും എന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ബൂത്തുകളിൽ നിന്ന് ലഭിച്ച കണക്കുകൾ അനുസരിച്ച് ഓരോ മണ്ഡലങ്ങളിലെയും സ്ഥിതി വിലയിരുത്തി വരികയാണ് മുന്നണികൾ. ബിജെപിയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം ജില്ല പോലെ തന്നെ വലിയ പ്രതീക്ഷയുള്ള ഇടമാണ് തൃശ്ശൂർ. തൃശ്ശൂർ, മണലൂർ, നാട്ടിക എന്നീ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വെച്ചുപുലർത്തുന്നത്. ഇവിടെ പോളിങ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപിയും വിലയിരുത്തുന്നുണ്ട്.

Next Story