'സോഡിയം കുറഞ്ഞിട്ട് കൊണ്ടുവന്നതാണ്, മരിച്ചത് ഓക്സിജന്‍ കിട്ടാതെ'; ആരോപണവുമായി മരിച്ച ഗംഗാധരന്‍റെ ബന്ധുക്കള്‍
പുറത്തേക്കെത്തിച്ച് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഗംഗാധരന്‍ മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെ പുകയ്ക്കിടെ കൊയിലാണ്ടി സ്വദേശി ഗംഗാധരൻ മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് ബന്ധുക്കൾ. ഡോക്ടർമാർക്ക് എത്താൻ സാധിച്ചില്ല. പുറത്തേക്ക് എത്തിച്ചതിന് ശേഷവും ഗംഗാധരൻ സംസാരിച്ചിരുന്നുവെന്നും ബന്ധു പി. കെ. എം രാജീവൻ മീഡിയവണിനോട് പറഞ്ഞു.
'സോഡിയം കുറഞ്ഞിട്ടാണ് ഗംഗാധരനെ ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഓക്സിജന്‍ കയറ്റാന്‍ പറഞ്ഞിട്ടാണ് വെന്‍റിലേറ്ററില്‍ കയറ്റിയത്. ആദ്യം തീ കണ്ടു,പിന്നെ പുകയാകെ നിറഞ്ഞു.ഈ സമയത്താണ് വെന്‍റിലേറ്ററില്‍ നിന്ന് പുറത്തേക്കിറക്കിയത്. പുറത്തേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞ് ഓക്സിന്‍ കിട്ടാതെയാണ് മരിക്കുന്നത്'. ഗംഗാധരന്‍റെ ബന്ധുപി. കെ. എം രാജീവൻ പറഞ്ഞു.
അതേസമയം,എമർജൻസി ഡോർ ഇല്ലാത്തത് രോഗികളെ പെട്ടന്ന് പുറത്ത് എത്തിക്കുന്നതിനു തടസ്സമായെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെ അപകടത്തിനിടെ മരിച്ച നസീറയുടെ ബന്ധുക്കൾ പ്രതികരിച്ചു. സുരക്ഷാ ജീവനക്കാർ അപകടസമയത്ത് സഹായത്തിനെത്തിയില്ല.ഒരു വാതിൽ ചങ്ങലയിട്ട് പൂട്ടിയിരുന്നു. താത്കാലിക ഐസിയുവിലേക്ക് മാറ്റിയപ്പോഴും നസീറക്ക് ജീവൻ ഉണ്ടായിരുന്നുവെന്നും ബന്ധു സി. യൂസഫലി മീഡിയവണിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നത്. ഇതോടെ അവിടെയുണ്ടായിരുന്ന രോഗിികളെ പുറത്തേക്ക് മാറ്റി.ഇതിന് പിന്നാലെ നാലു രോഗികള്‍ മരിക്കുകയും ചെയ്തു.പുക ഉയര്‍ന്നത് മൂലമല്ല രോഗികള്‍ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ആശുപത്രിയിലെത്തുന്ന സമയത്ത് തന്നെ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്. എന്നാല്‍ പുക ഉയർന്നതോടെ മാറ്റിയ രോഗികളിൽ നാലുപേരുടെ മരണത്തിൽ അവ്യക്തത തുടരുകയാണ്.
Adjust Story Font
16

