'ഡോക്ടർമാർക്കെതിരെ കൊലക്കുറ്റം ചുമത്തണം' മരിച്ച വേണുവിന്റെ ഭാര്യ മീഡിയവണിനോട്
ആൻജിയോഗ്രാം നടത്താനാവില്ലെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്ന് ഇന്ന് പുറത്തുവന്ന റിപ്പോർട്ടിലൂടെ തെളിഞ്ഞിരുന്നു

തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെകതിരെ ഭാര്യ സിന്ധു. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തണം. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഭാര്യ സിന്ധു മീഡിയവണിനോട് പറഞ്ഞു. ക്രിയാറ്റിൻ ലെവൽ കൂടിയതിനാൽ ആൻജിയോഗ്രാം നടത്താനാവില്ലെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്ന് ഇന്ന് പുറത്തായ റിപ്പോർട്ട് പ്രകാരം വ്യക്തമായിരുന്നു.
'ക്രിയാറ്റിൻ ലെവലിൽ അസാധാരണമായ ഒന്നും തന്നെയുണ്ടായിരുന്നില്ല. ആൻജിയോഗ്രാം ചെയ്യാതിരുന്നതിന് പിന്നിൽ അവരുടെ പാളിച്ചകളാണ്. കൊല്ലത്തെ ആശുപത്രിയിൽ നിന്ന് അടിയന്തര ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. തിങ്കളാഴ്ച ചെയ്യാം, ബുധനാഴ്ച ചെയ്യാം എന്ന് പറഞ്ഞ് അവരിങ്ങനെ നീട്ടിക്കൊണ്ടുപോയി. കൃത്യസമയത്ത് അവർ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം ഞങ്ങളെ വിട്ടുപോകുമായിരുന്നില്ല.' സിന്ധു പറഞ്ഞു.
പരാതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് തീരുമാനം. ക്രിയാറ്റിന്റെ അളവ് കൃത്യമായിരുന്നുവെന്ന് തെളിയിക്കുന്ന കണക്കുകൾ എന്റെ കയ്യിലുണ്ട്. അവരുടെ ഭാഗം ന്യായീകരിച്ച് സംസാരിക്കാൻ പാടില്ലായിരുന്നു. ഒരാൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം നിഷേധിക്കുകയാണ്. രോഗി ഗുരുതരാവസ്ഥയിലാണ് എത്തിയത് എന്നാൽ അടിയന്തരമായി നൽകേണ്ട ആൻജിയോഗ്രാമോ മറ്റു ചികിത്സകളോ നൽകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ശ്വാസകോശത്തിലെ നീർക്കെട്ട് പെട്ടെന്ന് ഉണ്ടാവുകയും അതുവഴി മരണം സംഭവിക്കുകയായിരുന്നു ഒരു തരത്തിലുമുള്ള വീഴ്ച സംഭവിച്ചിട്ടില്ല. കാര്യങ്ങൾ രോഗിയുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആൻജിയോഗ്രാം സാധ്യമല്ലെന്ന വാദം തെറ്റായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവന്നത്.
Adjust Story Font
16

