പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെ രാജ്യത്ത് ജിം ജിഹാദ് ആരംഭിച്ചു; ആർഎസ്എസ് വാരിക
കേരളത്തിലും എല്ലാ നഗരങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും ജിഹാദി പിൻബലത്തോടെ ഇത്തരം ജിമ്മുകൾ ആരംഭിച്ചു കഴിഞ്ഞു

- Updated:
2026-05-01 09:44:50.0

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെ രാജ്യത്ത് ജിം ജിഹാദ് ആരംഭിച്ചുവെന്ന് ആർഎസ്എസ് വാരികയായ കേസരി. ടെക് ജിഹാദും കോർപ്പറേറ്റ് ജിഹാദും എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പുതിയ ജിഹാദിനെ വാരിക അവതരിപ്പിക്കുന്നത്. നാസിക് ടിസിഎസ് കേസിന്റെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്.
‘പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെ ഭാരതത്തിൽ ഉടനീളം പുതിയ അവതാരം എന്ന നിലയിലാണ് ജിം ജിഹാദ് ആരംഭിച്ചത്. പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിൽ വരെയും ഇസ്‍ലാമിക ഭീകരസംഘടനകളുടെ സഹായത്തോടെ ഫിറ്റ്നസ് ട്രെയിനിങ് സെന്ററുകളും മറ്റും ആരംഭിച്ച് ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ പ്രണയക്കെണിയിൽപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
നേരത്തെ തന്നെ ആരംഭിച്ച ജിം ജിഹാദ് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെയാണ് ശക്തമായത്. ആരോഗ്യകാര്യങ്ങളിലും മെച്ചപ്പെട്ട ഫിറ്റ്നസ് കൈവരിക്കാനുള്ള യുവാക്കളുടെ ശ്രമത്തെയും ദുരുപയോഗപ്പെടുത്തിയാണ് ജിം ജിഹാദിന്റെ ട്രെയിനർമാരും മറ്റും മതപരിവർത്തനത്തിന് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇൻഡോറിൽ ഒരു വ്യാപാരിയുടെ ഭാര്യ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം ബന്ധം വിടാൻ ലക്ഷക്കണക്കിന് രൂപ ചോദിച്ച സംഭവം പോലീസിന്റെ ശ്രദ്ധയിൽ വന്നു. ഇതോടെയാണ് മധ്യപ്രദേശിലെ ഇത്തരം സംഭവങ്ങളെക്കുറിച്ച് നിരവധി പരാതികൾ പൊലീസ് സേനയ്ക്ക് ലഭിച്ചത്. കേരളത്തിലും എല്ലാ നഗരങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും ജിഹാദി പിൻബലത്തോടെ ഇത്തരം ജിമ്മുകൾ ആരംഭിച്ചു കഴിഞ്ഞു’.എന്നും ലേഖനത്തിൽ ആരോപിക്കുന്നു. ഏപ്രിൽ 24 ന് ഇറങ്ങിയ വാരികയിൽ ജി.കെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.
അതേസമയം, നാസിക്ക് ടിസിഎസ് കേസുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണ സംഘമായ എപിസിആർ തയ്യാറാക്കിയ റിപ്പോർട്ടിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലില്ലാത്ത കാര്യങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സോഷ്യൽ മീഡിയകളും പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവരങ്ങൾ പലതും വാരികയിലെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്.
‘ഔദ്യോഗിക രേഖകളിലെ ആരോപണങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വസ്തുതാപരമായ വാര്‍ത്തകള്‍ക്കപ്പുറം, ഇതൊരു വലിയ ഗൂഢാലോചനയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം തെളിവില്ലാത്ത പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്’ എന്നാണ് എപിസിആറിന്റെ കണ്ടെത്തൽ.
Adjust Story Font
16
