അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്‌സിൻ പ്രതീക്ഷ നൽകുന്നു; വി. ശിവൻകുട്ടി
''റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച എം.ആർ.എൻ.എ അധിഷ്ഠിത അർബുദ വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നു''

തിരുവനന്തപുരം: അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിന്‍, ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ചതായാണ് റിപ്പോർട്ട്, സുപ്രധാന മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ അര്‍പ്പിക്കുന്നതായും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശിവന്‍കുട്ടി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വളരെ ആശ്വാസം നൽകുന്ന ഒരു വാർത്ത. ലോകത്തെയാകെ ഭീഷണിയിലാഴ്ത്തിയ അർബുദത്തിന് ഫലപ്രദമായ പ്രതിവിധി കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയം കാണുന്നു. റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച എം.ആർ.എൻ.എ അധിഷ്ഠിത അർബുദ വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നു. പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് മികച്ച ഫലം കാണിച്ചതായാണ് റിപ്പോർട്ട്. ഈ കണ്ടുപിടിത്തം ശാസ്ത്രഗവേഷണത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഈ സുപ്രധാന മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ..
അതേസമയം കാന്‍സറുമായി പൊരുതുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് റഷ്യയുടെ mRNA അധിഷ്ഠിത വാക്സിനായ 'എന്ററോമിക്സ്'. പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതത്വവും ഫലപ്രാപ്തിയും വാക്‌സിന്‍ തെളിയിച്ചതായുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രോഗികള്‍ക്ക് ട്യൂമര്‍ ചുരുങ്ങല്‍ അനുഭവപ്പെട്ടുവെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും റഷ്യ പ്രഖ്യാപിച്ചിരുന്നു. വലിയ മുഴകളെ ചുരുക്കുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയുമാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്.
Adjust Story Font
16

