ശബരിമല സ്വർണകൊള്ള: ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ
ഉദ്യോഗസ്ഥ തലത്തിലുള്ള രണ്ടാമത്തെ അറസ്റ്റാണിത്

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ദ്വാരപാലക ശില്പത്തിലെ പാളികൾ കൊണ്ടുപോയി സ്വർണം ഉരുക്കി എടുത്ത കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ഇടപെടലുകളെ കുറിച്ച് സുധീഷ് കുമാറിൽ നിന്നും നിർണായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
മുരാരി ബാബു സ്വർണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോർഡിന് ശിപാർശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. വൈദ്യ പരിശോധനയ്ക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കും.
ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടും, തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആവശ്യവും പരിഗണിച്ചാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിൻറെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. പൊലീസ് അക്കാദമി അസി. ഡയറക്ടർ എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതിന് തുടർന്നാണ് ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നത്. ശബരിമലയിലെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളുടെ കണക്കെടുക്കാൻ, ജസ്റ്റിസ് കെ.ടി ശങ്കരനെയും ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്
Adjust Story Font
16

