ശബരിമല സ്വർണക്കൊള്ള;'കോടതിയിൽ വിശ്വാസം ഇല്ലെങ്കിൽ പ്രതിപക്ഷ നേതാവ് അത് പറയട്ടെ..';പി.എസ് പ്രശാന്ത്
ദേവസ്വം ബോർഡ് പരിപൂർണമായും പരിശുദ്ധമാണെന്ന് അവകാശപ്പെടുന്നില്ല. മുമ്പുണ്ടായിരുന്നതിനേക്കാൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.' അന്നുള്ളവരെല്ലാം വിശുദ്ധരും തങ്ങൾ കൊള്ളക്കാരാണെന്നും പറയുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് Photo: Special arrengement
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരോഗമിക്കുന്നത് മികച്ച ഏജൻസിക്ക് കീഴിലാണെന്നും പ്രതിപക്ഷ നേതാവിന് കോടതിയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ അത് തുറന്നുപറയട്ടെയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്.
കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണം ഗൗരവ സ്വഭാവമുള്ളതാണെന്നാണ് ഞങ്ങളുടെ വിശ്വാസം. എന്നാൽ ജനങ്ങളുടെ സ്വസ്ഥജീവിതത്തെ തകർക്കുന്ന പ്രചരണങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവടക്കമുള്ളവർ വിട്ടുനിൽക്കണമെന്നും പി.എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷക്കണക്കിന് വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ദേവസ്വം ബോർഡിന്റെ പങ്ക് ചില്ലറയല്ല. ദൗർഭാഗ്യവശാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളെ കേന്ദ്രീകരിച്ച് സമരപരമ്പരകൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സമരക്കാർ ഓഫീസിലുള്ള ഞങ്ങളുടെ ജീവനക്കാരെ ആക്രമിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു. കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണം ഗൗരവ സ്വഭാവമുള്ളതാണെന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവരുന്നത് വരെ പ്രതിപക്ഷ നേതാവടക്കമുള്ളവർ ക്ഷമയോടെ കാത്തിരിക്കണം. അല്ലാത്ത പക്ഷം, കോടതിയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ അത് തുറന്നുപറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാവട്ടെ. 1998-ന് സ്വർണം പൂശിയത് മുതൽ തങ്ങളുടെ ഭരണസമിതി വരെ എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടോ അതെല്ലാം അന്വേഷിച്ച് പുറത്ത് കൊണ്ടുവരണം. ദേവസ്വം ബോർഡ് പരിപൂർണമായും പരിശുദ്ധമാണെന്ന് അവകാശപ്പെടുന്നില്ല. മുമ്പുണ്ടായിരുന്നതിനേക്കാൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.' അന്നുള്ളവരെല്ലാം വിശുദ്ധരും തങ്ങൾ കൊള്ളക്കാരാണെന്നും പറയുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് അസിസ്റ്റൻറ് എൻജിനീയർ കെ.സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ശബരിമലയിലെ സ്വർണപ്പാളി ചെമ്പാക്കിയ മഹസറിൽ അന്നത്തെ അസിസ്റ്റൻറ് എൻജിനീയർ കെ സുനിൽകുമാർ ഒപ്പിട്ടിരുന്നു. സുനിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച ആണെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം സുനിൽകുമാറിനെ പ്രതി ചേർത്തതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടി കോടതി ഉത്തരവിന് അനുസരിച്ച് സ്വീകരിക്കും.
Adjust Story Font
16

