Quantcast

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പൂങ്കാവനം വീണ്ടും സജീവം

മുന്‍ വർഷങ്ങളില്‍ ആചാരപരമായ പല ചടങ്ങുകളും നിർത്തിവച്ചിരുന്നെങ്കിലും നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ അയ്യപ്പന്മാർ മല കയറുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-17 01:41:01.0

Published:

17 Nov 2022 1:09 AM GMT

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പൂങ്കാവനം വീണ്ടും സജീവം
X

പത്തനംതിട്ട: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ശബരിമല പൂങ്കാവനം വീണ്ടും സജീവം. തീർത്ഥാടനം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മുപ്പതിനായിരത്തിലേറെപ്പേരാണ് ഇതിനോടകം മല ചവിട്ടിയത്. മുന്‍ വർഷങ്ങളില്‍ ആചാരപരമായ പല ചടങ്ങുകളും നിർത്തിവച്ചിരുന്നെങ്കിലും നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ അയ്യപ്പന്മാർ മല കയറുന്നത്.

കോവിഡ് മഹാമാരിയും പ്രകൃതി ക്ഷോഭങ്ങളും ഒഴിഞ്ഞതിനു ശേഷമുള്ള ആദ്യ മണ്ഡല - മകരവിളക്ക് കാലം. തീർഥാടനത്തിന്‍റെ ആദ്യ ദിനം തന്നെ മലകയറി അയ്യനെ തൊഴാനെത്തിയത് ആയിരങ്ങളാണ് . ഇതര സംസ്ഥാനങ്ങളില് നിന്നടക്കം പല വിധ വാഹനങ്ങളിലായി നിലയ്ക്കെലിത്തയ തീർഥാടകർ കെ.എസ്.ആർ.ടി.സി ബസുകളില്‍ പമ്പയിലെത്തി. പമ്പയില്‍ വിരിവെച്ചും സ്നാനം നടത്തിയും കെട്ടു നിറച്ചും ആചാരപരമായ ചടങ്ങുകള്‍ പാലിച്ചു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വേണ്ടത്ര സമയമെടുത്ത് ആദ്യമായാണ് അയ്യപ്പന്മാർ പമ്പയില്‍ തങ്ങിയത്.

മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കാതിരുന്നവർക്ക് നിലയ്ക്കലിലും പമ്പയിലുമായി സ്പോർട്ട് ബുക്കിംഗ് സൗകര്യമടക്കം ഒരുക്കിയിട്ടുണ്ട്. വെർച്യുല്‍ ക്യൂ ബുക്കിംഗ് വഴിയെത്തുന്ന ഭക്തരുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പമ്പയില്‍ നിന്നും പരമ്പരാഗത പാതയിലേക്ക് കടത്തി വിടുന്നത്. പൊലീസിന്‍റെയും വനം വകുപ്പിന്‍റെയും നീരീക്ഷണ വലയത്തിലൂടെ പിന്നീട് നീലിമല താണ്ടി ശരണപാത വഴിയുള്ള സഞ്ചാരം. പരമ്പരാഗത പാതയിലെ കല്ലു പാകല്‍ ജോലികള്‍ പൂർത്തിയായതിനാല്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ ആയാസരഹതിമായാണ് അയ്യപ്പന്മാർ മല കയറുന്നത്. നടന്ന തുറന്ന് മൂന്ന് മണിക്കൂറിനകം 12780 പേർ പമ്പയിലെത്തിയപ്പോള്‍ തീർഥാടനം ആരംഭിച്ച ഇന്ന് മുതല്‍ ജനനിബിഡമാകാനൊരുങ്ങുകയാണ് ശബരിമല പൂങ്കാവനമൊന്നാകെ.

വൃശ്ചിക പുലരിയിൽ ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 3 ന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്നത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അനന്തഗോപൻ എഡിജിപി എം. ആർ അജിത്കുമാർ തുടങ്ങിയവർ ദർശനത്തിനെത്തിയിരുന്നു. ഇന്ന് മുതൽ മണ്ഡല കാലത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്ക് തുടക്കമാകും.



TAGS :

Next Story