'ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്'; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി
'പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുത്'

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.
കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകിയത്. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും കോടതി നിർദേശം നൽകി. ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിൽ സ്‌പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. അയ്യപ്പ സംഗമം രാഷ്ട്രീയപ്രേരിതമാണെന്നും, ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കുംഭമേള മാതൃകയിൽ പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവസ്വം മന്ത്രിമാരെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കോടതി വിധി കൂടുതൽ പ്രചോദനമായെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നിലവിൽ വരുന്ന തീർഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും സർക്കാരിന്റെ പണമോ ബോർഡിന്റെ പണമോ ധൂർത്തടിക്കില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയുടെ വികസനം മാത്രമാണ് ലക്ഷ്യംമെന്നും വേണ്ടി വന്നാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ആളുകളെ വീണ്ടും ക്ഷണിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
Adjust Story Font
16

