വ്യാപാരി സജീറിന്‍റെ മരണം; പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തു
സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും

വയനാട്: മാനന്തവാടിയിൽ വ്യാപാരി സജീറിന്‍റെ മരണത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യ നജ്മത്തിന്‍റെ പ്രാഥമിക മൊഴിയെടുത്തു. ജീവനൊടുക്കാൻ പോകുന്നുവെന്ന വിവരം അറിയില്ലായിരുന്നു എന്ന് മൊഴി നൽകിയതായി സൂചന. സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. താൻ നിരപരാധി എന്നും തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമെന്നും ഇ.സി ബാപ്പു പ്രതികരിച്ചു.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് തലശേരി സ്വദേശി സജീർ ജീവനൊടുക്കിയത്. ഫയർഫോഴ്സ് എത്തി തീയണച്ചാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന.
തീ പടരുന്നത് കണ്ടപ്പോൾ ഓടിവരികയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിൽ മൂന്ന് കുട്ടികളുണ്ടായിരുന്നു.അതിൽ രണ്ടുപേർ ചെറിയ മക്കളായിരുന്നു. അവരെ രക്ഷിക്കാൻ സാധിച്ചെന്നും മാതാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു.
Adjust Story Font
16

