'കലാമണ്ഡലത്തിൽ പഠിപ്പിക്കുന്നത് പാട്ടും ഡാൻസുമാണ്. ഇ-മെയിൽ അയക്കലല്ല'; മല്ലിക സാരാഭായിയെ തള്ളി സജി ചെറിയാൻ
നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെങ്കിൽ ചാൻസലർ നടപടി എടുക്കട്ടെ

സജി ചെറിയാൻ Photo| Facebook
തൃശൂര്‍: ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. രാഷ്ട്രീയ നിയമനം നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച മന്ത്രി കലാമണ്ഡലത്തിൽ പഠിപ്പിക്കുന്നത് പാട്ടും ഡാൻസുമാണ്. ഇ-മെയിൽ അയക്കലല്ലെന്നും വ്യക്തമാക്കി. നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെങ്കിൽ ചാൻസലർ നടപടി എടുക്കട്ടെ. അതിനുള്ള അധികാരം അവർക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മല്ലികയെ തള്ളി വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണനും രംഗത്തെത്തിയിരുന്നു. കലാമണ്ഡലം ലോകത്തിലെ തന്നെ ഏറ്റവും നല്ല കലാസ്ഥാപനമാണ്. കലാമണ്ഡലത്തിലെ നിയമനങ്ങൾ നടന്നത് സുതാര്യമായി. നിയമനങ്ങളിൽ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ല എന്ന് തന്‍റെ രണ്ടുവർഷത്തെ അനുഭവങ്ങളിൽ നിന്ന് പറയാൻ കഴിയും. ഏറ്റവും മികച്ച രീതിയിൽ കല കൈകാര്യം ചെയ്യുന്നവരാണ് കലാമണ്ഡലത്തിലെ അധ്യാപകരെന്നും വൈസ് ചാൻസലർ വിശദീകരിച്ചിരുന്നു.
രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്‍റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ് പറഞ്ഞത്. പാര്‍ട്ടിക്കാരെ വെക്കാം, പക്ഷേ കഴിവ് വേണം, വൈസ് ചാൻസലറും രജിസ്ട്രാറും അല്ലാതെ ഇംഗ്ലീഷില്‍ മെയില്‍ അയക്കാന്‍ അറിയുന്ന ഒരാള്‍ പോലുമില്ലെന്നുമായിരുന്നു ആരോപണം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തുറന്നടിച്ചത്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടപ്പോള്‍, ക്ലാര്‍ക്കുമാരായിരുന്ന ആളുകള്‍ പെട്ടെന്ന് ഓഫീസര്‍മാരായി. വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും മല്ലിക ആരോപിച്ചിരുന്നു.
Adjust Story Font
16

