സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് കാസര്‍കോട്ട് തുടക്കം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും

കാസർകോട്: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് കാസർകോട്ട് കുണിയയില്‍ തുടക്കമാവും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തോടെ ഞായറാഴ്ചയാണ് സമാപനം.
സമസ്ത സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകള്‍ ഉച്ചയ്ക്ക് രണ്ടിന് തളങ്കരയില്‍ നിന്നു കുണിയയിലേക്ക് ഘോഷയാത്രയായി എത്തിക്കും. തുടർന്ന് വൈകിട്ട് 3.30ന് പെരിയട്ടടുക്കത്ത് നിന്ന് കുണിയയിലെ സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ച് നടക്കും. വൈകിട്ട് 4.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആദ്യ പതാക ഉയര്‍ത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ടോടെയാണ് പതാകകള്‍ തളങ്കരയില്‍ എത്തിച്ചത്. പതാക ജാഥയ്ക്ക് കാസര്‍കോട് തളങ്കരയിൽ വന്‍ വരവേല്‍പാണ് നൽകിയത്. വൈകിട്ട് 7 മണിക്ക് സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.വ്യാഴാഴ്ച രാവിലെ മുതല്‍ 10,000 പേർ പങ്കെടുക്കുന്ന പ്രബോധകരുടെ ക്യാമ്പും വൈകീട്ട് ആത്മീയ സംഗമവും നടക്കും.
33313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാംപിന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തുടക്കമാവും. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
Adjust Story Font
16

