Quantcast

കോഴ്‌സ് കഴിയുന്നതിന് മുമ്പ് വിവാഹം; സിഐസി നിർദേശങ്ങൾ അംഗീകരിച്ചതായി സമസ്ത

സമസ്ത കേന്ദ്ര മുശാവറ മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ സിഐസി അംഗീകരിക്കാത്തതിന്റെ പേരിൽ സിഐസിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സമസ്ത തീരുമാനിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-07-02 13:49:43.0

Published:

2 July 2022 1:38 PM GMT

കോഴ്‌സ് കഴിയുന്നതിന് മുമ്പ് വിവാഹം; സിഐസി നിർദേശങ്ങൾ അംഗീകരിച്ചതായി സമസ്ത
X

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയുടെ നിർദേശങ്ങൾ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി (സിഐസി) അംഗീകരിച്ചതായി സമസ്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. എസ്എസ്എൽസിക്ക് പാസായ കുട്ടികൾക്ക് മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്ന കോഴ്‌സാണ് വാഫി( ആൺകുട്ടികൾക്ക്), വഫിയ്യ (പെൺകുട്ടികൾക്ക്). സമസ്ത കേന്ദ്ര മുശാവറ മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ സിഐസി അംഗീകരിക്കാത്തതിന്റെ പേരിൽ സിഐസിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സമസ്ത തീരുമാനിച്ചിരുന്നു.

ഇതിനെ തുടർന്ന് ജൂൺ 30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് സമസ്തയുടെ നിർദേശങ്ങൾ അംഗീകരിക്കാൻ തീരുമാനിച്ചത്. സിഐസിയുടെ കീഴിൽ നടത്തിവരുന്ന വഫിയ്യ കോഴ്‌സിൽ ചേർന്നു പഠിക്കുന്ന പെൺകുട്ടികൾ കോഴ്‌സ് പൂർത്തിയാക്കുന്നതിന് മുമ്പ് വിവാഹം നടത്താൻ പാടില്ലെന്ന നിയമവും, അങ്ങനെ വിവാഹിതരാവുന്ന പെൺകുട്ടികളെ സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കുന്ന രീതിയും ഒഴിവാക്കുമെന്ന് സിഐസി സമ്മതിച്ചതായി സമസ്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

സമസ്ത പ്രസിഡന്റ് സിഐസി ഭരണസമിതിയിൽ അംഗമായിരിക്കണമെന്ന നിബന്ധനയും ഭേദഗതിയിലൂടെ ഒഴിവാക്കിയിരുന്നു. ഈ തീരുമാനം ദുർബലപ്പെടുത്തുമെന്നും ചർച്ചയിൽ സിഐസി സമ്മതിച്ചതായി സമസ്ത വ്യക്തമാക്കി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശ്ശേരി, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിൻകുട്ടി മാസ്റ്റർ എന്നവരാണ് സാദിഖലി തങ്ങളുമായി ചർച്ച നടത്തിയത്.



TAGS :

Next Story