പിഎംശ്രീ പദ്ധതിയിൽ ഒപ്പ് വെച്ചത് പ്രതിഷേധാർഹം; കേരള ജംഇയ്യത്തുൽ ഉലമ
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേന്ദ്ര അനുകൂല സംഘടനകൾ മാത്രമാണ് അതിനെ പിന്തുണച്ച് സംസാരിച്ചത്

Representational Image
കോഴിക്കോട്: ഭരണ മുന്നണിയിൽ പെട്ട കക്ഷികൾ പോലുമറിയാതെ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടി ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ. ഇന്ത്യയുടെ പൈതൃകത്തിനും ചരിത്രത്തിനും ഭീഷണിയായ വിദ്യാഭ്യാസ പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ചരിത്രത്തിൽ നിന്ന് മുസ്‌ലിംകളെ വെട്ടിമാറ്റിക്കൊണ്ട് വികലമായ പുതിയ ചരിത്ര പഠനമാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട കേരള സർക്കാർ ഈ പദ്ധതിയിൽ ഒപ്പുവെച്ച നടപടി പുനഃപരിശോധിക്കണമെന്ന് കെജെയു നിർവാഹക സമിതി ആവശ്യപ്പെട്ടു.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേന്ദ്ര അനുകൂല സംഘടനകൾ മാത്രമാണ് അതിനെ പിന്തുണച്ച് സംസാരിച്ചത്. മതേതര കാഴ്ചപ്പാടുള്ള വിദ്യാർഥി സംഘടനകളടക്കം ഇതിന്‍റെ അപകടത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇടത് വിദ്യാർഥി സംഘടനകൾ പോലും ഈ പദ്ധതി വർഗീയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ഇതുമായി സഹകരിക്കരുതെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.. സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ പി എം ശ്രീ പദ്ധതിയിലൂടെ കവർന്നെടുക്കപ്പെടുകയാണെന്നത് വ്യവസ്ഥകളിൽ നിന്ന് വ്യക്തവുമാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഈ പദ്ധതിയിൽ ഒപ്പ് വെച്ച നടപടി അംഗീകരിക്കാനാവില്ല.
പതിറ്റാണ്ടുകളായി കേരളം പിന്തുടർന്ന് വരുന്ന ഭാഷാ പഠന രീതികൾക്ക് ഈ പദ്ധതി ഭീഷണിയാവും. അത് ഈ നാട് നേടിയെടുത്ത നവോത്ഥാനത്തേയും സാമുദായിക സന്തുലിതത്വത്തെയും തകർക്കുമെന്നതിൽ സംശയമില്ല. ലഭിക്കാൻ പോകുന്ന സാമ്പത്തിക നേട്ടത്തെക്കാൾ വലിയ സാംസ്കാരിക വൈജ്ഞാനിക അധിനിവേശമാണ് ഈ പദ്ധതി ഒപ്പുവെക്കുന്നതിലൂടെ സംഭവിക്കുന്നതെന്നതിനാൽ ഇതിൽ നിന്ന് ഗവണ്മെന്‍റ് പിന്മാറണമെന്ന് കെജെയു ആവശ്യപ്പെട്ടു. പി.പി മുഹമ്മദ് മദനി,ഈസ മദനി, പ്രൊഫ. എൻ.വി സകരിയ്യ, എം.ടി അബ്ദുസ്സമദ് സുല്ലമി, എം സ്വലാഹുദ്ദീൻ മദനി, ഡോ. മുഹമ്മദലി അൻസാരി, ഡോ മുനീർ മദനി, ഹനീഫ് കായക്കൊടി സംസാരിച്ചു.
Adjust Story Font
16

