Quantcast

സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വിജയിച്ചവരിൽ 5,289 പേർ ടോപ് പ്ലസും, 57,397 പേർ ഡിസ്റ്റിങ്ഷനും, 89,412 പേർ ഫസ്റ്റ് ക്ലാസും, 37,500 പേർ സെക്കന്റ് ക്ലാസും, 64,625 പേർ തേർഡ് ക്ലാസും കരസ്ഥമാക്കി.

MediaOne Logo

Web Desk

  • Published:

    26 March 2024 11:11 AM GMT

Samastha public exam result published
X

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് ഫെബ്രുവരി 17, 18, 19 തീയതികളിൽ ജനറൽ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സ്‌കൂൾ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,62,194 വിദ്യാർത്ഥികളിൽ 2,58,858 പേർ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 2,54,223 പേർ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിജയിച്ചവരിൽ 5,289 പേർ ടോപ് പ്ലസും, 57,397 പേർ ഡിസ്റ്റിങ്ഷനും, 89,412 പേർ ഫസ്റ്റ് ക്ലാസും, 37,500 പേർ സെക്കന്റ് ക്ലാസും, 64,625 പേർ തേർഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 7,653 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,771 അംഗീകൃത മദ്രസകളിലെ വിദ്യാർഥികളാണ് പൊതുപരീക്ഷയിൽ പങ്കെടുത്തത്. ജനറൽ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 2,44,888 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 2,40,405 വിദ്യാർഥികൾ വിജയിച്ചു. സ്‌കൂൾ വർഷ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 13,298 വിദ്യാർഥികൾ പങ്കെടുത്തതിൽ 13,163 വിദ്യാർഥികൾ വിജയിച്ചു. അൽബിറ് സ്‌കൂളിൽ നിന്നും പരീക്ഷക്ക് രജിസ്റ്റർ ചെയ്ത 60 വിദ്യാർഥികളും വിജയിച്ചു. വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്രസകളിൽ പൊതുപരീക്ഷക്ക് പങ്കെടുത്ത 612 വിദ്യാർഥികളിൽ 595 പേരും വിജിയിച്ചു.

അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 1,16,900 കുട്ടികളിൽ 1,13,279 പേർ വിജയിച്ചു. 96.90ശതമാനം. 2,439 ടോപ് പ്ലസും, 21,582 ഡിസ്റ്റിങ്ഷനും, 35,153 ഫസ്റ്റ് ക്ലാസും, 17,242 സെക്കന്റ് ക്ലാസും, 36,863 തേർഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസിൽ പരീക്ഷയിൽ പങ്കെടുത്ത 93,104 കുട്ടികളിൽ 92,771 പേർ വിജയിച്ചു. 99.64 ശതമാനം. 2,493 ടോപ് പ്ലസും, 27,253 ഡിസ്റ്റിങ്ഷനും, 36,465 ഫസ്റ്റ് ക്ലാസും, 12,166 സെക്കന്റ് ക്ലാസും, 14,394 തേർഡ് ക്ലാസും ലഭിച്ചു. പത്താം ക്ലാസിൽ പരീക്ഷയിൽ പങ്കെടുത്ത 41,470 കുട്ടികളിൽ 40,843 പേർ വിജയിച്ചു. 98.49 ശതമാനം. 257 ടോപ് പ്ലസും, 7,167 ഡിസ്റ്റിങ്ഷനും, 15,196 ഫസ്റ്റ് ക്ലാസും, 6,845 സെക്കന്റ് ക്ലാസും, 11,378 തേർഡ് ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസിൽ പരീക്ഷക്ക് പങ്കെടുത്ത 7,384 കുട്ടികളിൽ 7,330 പേർ വിജയിച്ചു. 99.27 ശതമാനം. 100 ടോപ് പ്ലസും, 1395 ഡിസ്റ്റിങ്ഷനും, 2,598 ഫസ്റ്റ് ക്ലാസും, 1,247 സെക്കന്റ് ക്ലാസും, 1,990 തേർഡ്ക്ലാസും ലഭിച്ചു.

ജനറൽ കലണ്ടർ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അഞ്ച്, ഏഴ്, പന്ത്രണ്ട് ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുൽ ഇസ്‌ലാം മദ്രസയാണ്. അഞ്ചാം ക്ലാസിൽ 162 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 151 പേരും, ഏഴാം ക്ലാസിൽ 127 കുട്ടികളിൽ രജിസ്റ്റർ ചെയ്തതിൽ 126 പേരും, പ്ലസ്ടു ക്ലാസിൽ 35 കുട്ടികളിൽ എല്ലാവരും വിജയിച്ചു. പത്താം ക്ലാസിൽ മലപ്പുറം വെസ്റ്റ് ജില്ലയിലെ പുതുപ്പറമ്പ് ബയാനുൽ ഇസ്‌ലാം മദ്രസയിൽ നിന്നാണ്. 60 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 50 പേർ വിജയിച്ചു.

സ്‌കൂൾ കലണ്ടർ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അഞ്ച്, ഏഴ് ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയൽ ഇസ്‌ലാമിക് സ്‌കൂൾ മദ്രസയാണ്. അഞ്ചാം ക്ലാസിൽ 250 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 238 പേരും, ഏഴാം ക്ലാസിൽ 245 കുട്ടികളിൽ രജിസ്റ്റർ ചെയ്തതിൽ 240 പേരും വിജയിച്ചു. പത്താം ക്ലാസിൽ എടപ്പാൾ ദാറുൽ ഹിദായ മദ്രസയിൽ നിന്നാണ്. 161 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 160 പേർ വിജയിച്ചു. പ്ലസ്ടു ക്ലാസിൽ പുന്നക്കാട് ദാറുന്നജാത്ത് മദ്‌റസയിൽ നിന്നാണ്. രജിസ്റ്റർ ചെയ്ത എട്ട് വിദ്യാർഥികളിൽ എല്ലാവരും വിജയിച്ചു.

കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് കർണാടകയിലാണ്. 10,127 വിദ്യാർഥികൾ. വിദേശ രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാർത്ഥികൾ. പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്സൈറ്റുകളിൽ ലഭ്യമാവും. ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ 2024 ഏപ്രിൽ 21ന് ഞായറാഴ്ച നടക്കുന്ന 'സേ' പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. മാർച്ച് 27 മുതൽ ഏപ്രിൽ മൂന്നിനുള്ളിൽ മദ്രസ ലോഗിൻ ചെയ്ത് കുട്ടികളെ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ഫീസടക്കാം.

TAGS :

Next Story