Quantcast

മുഖ്യമന്ത്രിയുടെ ഇഫ്താറിൽ സതീശൻ പങ്കെടുത്തു, ഇരട്ട നീതി പാടില്ല: കെ.വി തോമസ്

മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ.ഐ.വൈ.എഫ് സെമിനാറിൽ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ്

MediaOne Logo

Web Desk

  • Updated:

    2022-04-21 05:12:03.0

Published:

21 April 2022 5:09 AM GMT

മുഖ്യമന്ത്രിയുടെ ഇഫ്താറിൽ സതീശൻ പങ്കെടുത്തു, ഇരട്ട നീതി പാടില്ല: കെ.വി തോമസ്
X

എറണാകുളം: അച്ചടക്കത്തിന്റെ കാര്യത്തിൽ കോൺഗ്രസിൽ ഇരട്ടനീതി പാടില്ലെന്ന് കെ.വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവർക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ.ഐ.വൈ.എഫ് സെമിനാറിൽ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ് ചോദിച്ചു . സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് വിശദീകരണം നൽകാൻ ഹൈക്കമാൻഡിനോട് സമയം ചോദിച്ചിട്ടുണ്ടെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ.വി തോമസ് നൽകിയ വിശദീകരണം പരിശോധിക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് അച്ചടക്ക സമിതി തീരുമാനം.

കെ.വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്ന് തന്നെയാണ് കെ.പി.സി.സി നിലപാട്. തനിക്കെതിരായ പരാതി അച്ചടക്ക സമിതി മുമ്പാകെ ഉള്ളപ്പോഴും കെ.പി.സി.സി നേതൃത്വത്തെ കെവി തോമസ് വിമർശിക്കുന്നത് തുടരുകയാണ്. ഇത് തന്നെയാണ് കെ.പി.സി.സി നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതും. ഏപ്രിൽ പതിനൊന്നിന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിന് എതിരായ പരാതി പരിശോധിച്ചത്. യോഗത്തിന്റെ തീരുമാനപ്രകാരമാണ് കെ.വി തോമസിനോട് സമിതി വിശദീകരണം ആവശ്യപ്പെട്ടതും.

കെ.പി.സി.സി നേതൃത്വത്തിന് എതിരായ ആരോപണങ്ങളും സി.പി.എം സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനമെന്ന നിലപാടും കെ.വി തോമസ് വിശദീകരണത്തിൽ ആവർത്തിച്ചിട്ടുണ്ട്. വി.എം സുധീരൻ അടക്കമുള്ള നേതാക്കൾ മുൻകാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളും എ.കെ ആന്റണി അധ്യക്ഷനായ സമിതിക്ക് നൽകിയ വിശദീകരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Summary- KV Thomas Explanation Ahead of AICC Disciplinary Committee Meeting

TAGS :

Next Story