പുനർജനി പദ്ധതി:'സതീശന്റെ വിദേശയാത്ര ചെലവ് വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ'; വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത്
പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നെന്നും റിപ്പോർട്ടിലുണ്ട്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ടിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിദേശയാത്ര ചെലവ് വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സതീശന്റെ യുകെയിലെ താമസസൗകര്യവും മറ്റു ചിലവുകളും വഹിച്ചത് മണപ്പാട്ടാണ്. പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നെന്നും റിപ്പോർട്ടിലുണ്ട്.2018 മുതൽ 22 വരെ ഈ അക്കൗണ്ടിലൂടെ വിനിമയം നടത്തി. പദ്ധതിക്കായി പിരിച്ചെടുത്തത് 1.27 ഒരു കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ് സി ആർ എ ,കറണ്ട് അക്കൗണ്ട് വഴിയും പണം സ്വരൂപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പറവൂർ മണ്ഡലത്തിൽ വിഡി സതീശൻ ആസൂത്രണം ചെയ്ത പുനർജനി പദ്ധതിക്ക് പണം എത്തിയതുമായി ബന്ധപ്പെട്ട എഫ്‍സിആർഎ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.
അതേസമയം, പുനര്‍ജനി വിവാദത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് മണപ്പാട് ഫൗണ്ടേഷൻ സിഇഒ അമീര്‍ അഹമ്മദ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.. മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ നൽകിയ പശ്ചാത്താലത്തിലായിരുന്നു അമീര്‍ അഹമ്മദിന്‍റെ പ്രതികരണം.
1993 മുതൽ രജിസ്ടേഡ് ആയ ഒരു എൻജിഒയാണ് മണപ്പാട് ഫൗണ്ടേഷനെന്ന് അമീര്‍ അഹമ്മദ് മീഡിയവണിനോട് പറഞ്ഞു. ''ഞങ്ങൾക്ക് എഫ്‍സിആർഎ ഉണ്ട് എന്നതും ഒരു വസ്തുതയാണ്. എല്ലാ വര്‍ഷവും ഞങ്ങൾ ഇതിന്‍റെ റിട്ടേൺസ് ഫയൽ ചെയ്യാറുണ്ട്. വ്യക്തമായ കണക്കുകളുമുണ്ട്. ഇതിനെല്ലാം പുറമെ വിജിലൻസ് എന്നെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. ഒരു കാര്യവുമില്ലെന്ന് അവര്‍ക്ക് തന്നെ മനസിലായതാണ്. ഞങ്ങളെപ്പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ആരെങ്കിലും വന്ന് നല്ലൊരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്ന സംഗതിയാണ് ഇതിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാൻ എനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16

