ക്യാമറകള്‍ തട്ടിയെടുത്തു: സേവ് ബോക്സ് തട്ടിപ്പ് കേസ് പ്രതി സ്വാതിഖിനെതിരെ കൂടുതല്‍ പരാതികള്‍
- ലക്ഷങ്ങൾ വിലയുള്ള ക്യാമറകൾ വിശ്വാസത്തിന്റെ പേരിൽ കൊടുത്തു. പലർക്കും തിരികെ കിട്ടിയില്ല
സ്വാതിഖ് റഹിം
സേവ് ബോക്സ് തട്ടിപ്പ് കേസ് പ്രതി സ്വാതിഖ് റഹീം വർഷങ്ങൾക്ക് മുൻപേ മറ്റൊരു തട്ടിപ്പ് കേസിലും പ്രതി. പലരുടെ കൈകളിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ക്യാമറകൾ തട്ടിയെടുത്ത സംഭവത്തിൽ ഇയാൾക്കെതിരെ 2015ൽ രജിസ്റ്റർ ചെയ്ത കേസിൽ നിയമ നടപടി തുടരുകയാണ്. തൃശൂർ, വടക്കാഞ്ചേരി മേഖലകളിലെ സ്റ്റുഡിയോകളിൽ നിന്നും ക്യാമറകൾ വാടകക്കെടുത്ത ശേഷം മുങ്ങുകയാണ് സ്വാതിഖ് റഹീമിന്‍റെ പതിവ്.
വടക്കാഞ്ചേരിയിലെ സ്റ്റുഡിയോ ഉടമ ഷോബിയിൽ നിന്ന് ആദ്യം ഒരു ക്യാമറ വാടകയ്ക്ക് കൊണ്ടുപോയി കൃത്യമായി സ്വാതിഖ് തിരികെ ഏല്പിച്ചു. സിഡിറ്റിന്റെ ഷൂട്ടിനായി സ്വാതിഖ് 4 ക്യാമറകളും വിലകൂടിയ ലെൻസുകളും ആവശ്യപ്പെട്ടു. ലക്ഷങ്ങൾ വിലയുള്ള ക്യാമറകൾ വിശ്വാസത്തിന്റെ പേരിൽ കൊടുത്തു. പക്ഷെ തിരികെ കിട്ടിയില്ല.
വിവാഹ വീഡിയോഗ്രാഫറായ സന്ദീപിന്റെ പക്കലുണ്ടായിരുന്ന ക്യാമറയും വാടകക്ക് കൊണ്ടുപോയ ശേഷം സ്വാതിഖ് റഹീം കൈക്കലാക്കി വിറ്റു. പല വട്ടം തരാമെന്ന് വാക്ക് പറയുകയും പിന്നീട് മുങ്ങുകയുമാണ് സ്വാതിഖിന്റെ രീതി. ജില്ലയ്ക്ക് അകത്തും പുറത്തുമായി ക്യാമറകൾ നഷ്ടപ്പെവട്ടവർ നിരവധിയാണ്.
സേവ് ബോക്സ് എന്ന പേരിലുള്ള പുതിയ തട്ടിപ്പ് പുറത്തായതോടെയാണ് സ്വാതിഖ് തട്ടിപ്പ് നിർത്തിയിട്ടില്ലെന്ന് ഇവർ അറിയുന്നത്. ഓണ്‍ലൈന്‍ ലേല അപ്പായ സേവ് ബോക്സിന്‍റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്നാണ് സ്വാതിഖിനെതിരായ പരാതി. മാസം 25 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. സിനിമാ താരങ്ങളുമായി അടുപ്പം പുലര്‍ത്തിയിരുന്ന സ്വാതിഖ് ഈ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചെന്നാണ് വിവരം.
Adjust Story Font
16