'ഷഹബാസേ എന്തേലും ഉണ്ടെങ്കിൽ പൊരുത്തപ്പെട്ട് താട്ടോ'; അക്രമത്തിന് ശേഷം മാപ്പ് അപേക്ഷിച്ച് വിദ്യാര്‍ഥികളിലൊരാളുടെ ഫോൺ സന്ദേശം
പ്രശ്നങ്ങൾ ഒഴിവാക്കി തരണമെന്നും ചെയ്തതിന് മാപ്പ് നൽകണമെന്നും സന്ദേശത്തിൽ പറയുന്നു

കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികളിലൊരാള്‍ ഷഹബാസിന്‍റെ ഫോണിലേക്ക് അയച്ച ഫോൺ സന്ദേശം പുറത്ത്. പ്രശ്നങ്ങൾ ഒഴിവാക്കി തരണമെന്നും ചെയ്തതിന് മാപ്പ് നൽകണമെന്നും സന്ദേശത്തിൽ പറയുന്നു.
''ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. നീ എന്തെങ്കിലും ഒന്ന് പറയെടോ.വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി താ.ഇങ്ങനാകുമെന്ന് ഞാൻ വിചാരിച്ചില്ല. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? ഷഹബാസേ എന്തേലും ഉണ്ടെങ്കിൽ പൊരുത്തപ്പെട്ട് താട്ടോ.ഞാൻ നിന്നോട് കുറെ പറഞ്ഞതല്ലേ.. ഞാന്‍ നിന്നോട് നല്ലോണല്ലേ പറഞ്ഞത്. ഒരിക്കലും ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല'' എന്നാണ് സന്ദേശത്തിൽ പറയുന്നത്.
നേരത്തെ ഷഹാബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും ചാറ്റിൽ പറയുന്നു.
'' ഓന്‍റെ കണ്ണൊന്ന് പോയ് നോക്ക് നീ..കണ്ണൊന്നൂല.കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയോന്നുമില്ല. കേസെടുക്കില്ല..കേസ് തള്ളിപ്പോകും . കാരണം ഓനല്ലേ ഇങ്ങോട്ടുവന്നത്'' എന്ന ചാറ്റാണ് പുറത്തുവന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമമാണെന്നാണ് ചാറ്റിലൂടെ വ്യക്തമാകുന്നത്.
സംഘര്‍ഷത്തിൽ പരിക്കേറ്റ ഷഹാബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Adjust Story Font
16

