'കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജയിക്കില്ല'; എസ്‍ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ്
അഞ്ച് വര്‍ഷത്തിലൊരിക്കൽ ഇലക്ഷൻ വരുമ്പോൾ മുഖം കാണിക്കുന്ന കെ.സുരേന്ദ്രൻ എങ്ങനെയാണ് ജയിക്കുന്നത്

കാസര്‍കോട്: ബിജെപി നേതാവ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജയിക്കില്ലെന്ന് മഞ്ചേശ്വരത്തെ എസ്‍ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ്. അഞ്ച് വര്‍ഷത്തിലൊരിക്കൽ ഇലക്ഷൻ വരുമ്പോൾ മുഖം കാണിക്കുന്ന കെ.സുരേന്ദ്രൻ എങ്ങനെയാണ് ജയിക്കുന്നത്. ജയിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഞങ്ങൾ അങ്ങനെയല്ല ഈ നാട്ടിൽ ജനിച്ച് വളര്‍ന്ന് എല്ലാം പ്രശ്നത്തിലും സജീവമായി നിൽക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വികസനമില്ലായ്മ ഒരു പ്രശ്നമാണ്. ആശുപത്രിയുടെ കാര്യമായാലും മാലിന്യ വിഷയമായാലും വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലായാലും എല്ലാത്തിലും പിന്നാക്കം നിൽക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ജനങ്ങൾ എസ്‍ഡിപിഐയെ ഒന്നാം സ്ഥാനത്ത് എത്തിക്കും. ഇപ്പോൾ നടക്കുന്ന വ്യാജപ്രചാരണങ്ങൾ തള്ളിക്കളയും.
കഴിഞ്ഞ കുറെ കൊല്ലങ്ങളായി എൽഡിഎഫ് ഒരു തവണയാണ് വിജയിച്ചത്. മഞ്ചേശ്വരത്ത് എൽഡിഎഫിന്‍റെ അടിത്തറ ഇല്ലാതാകുന്ന കാഴ്ചയാണ് കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നോക്കിയാൽ മനസിലാക്കാൻ പറ്റും. ഞങ്ങൾ രണ്ടാം സ്ഥാനത്തേക്ക് എത്തുമ്പോൾ എൽഡിഎഫ് നാലാം സ്ഥാനത്താണ്. ജനങ്ങൾ എസ്‍ഡിപിഐയെ വിശ്വാസത്തിലെടുക്കുന്നുണ്ട്. ബിജെപിയുടെയും സിപിഎമ്മിന്‍റെയും വോട്ട് ഞങ്ങൾക്ക് കിട്ടും. മുസ്‍ലിം സമുദായത്തിന്‍റെ മാത്രമല്ല, എല്ലാം കമ്മ്യൂണിറ്റിയുടെയും വോട്ട് ഞങ്ങൾ പിടിക്കുന്നുണ്ട്. ഞങ്ങൾക്ക് അതിനൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ പുനരാലോചനക്ക് ഇനിയും സാധ്യതയുണ്ടന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സി.പി.എ ലത്തീഫ് പറഞ്ഞു. ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ട്. വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനിക്കുക. സ്ഥാനാർഥിയെ പിൻവലിക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അപരൻമാരെ ഇറക്കിയ തൃണമൂൽ കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എംഎംകെ സിദ്ദീഖിനെ പുറത്താക്കി. കുറച്ചുകാലമായി സിദ്ദീഖിന് പാർട്ടിയുമായി ബന്ധമില്ല. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ടിഎംസി സ്റ്റേറ്റ് കോർഡിനേറ്റർ നിസാർ മേത്തർ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

