സീപോർട്ട്-എയർപോർട്ട് ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാരം തിരിച്ചു പിടിക്കാനുള്ള നീക്കത്തിനെതിരെ ഭൂവുടമകള്‍ നിയമപോരാട്ടത്തിന്
അധികമായി ലഭിച്ച തുക ഒരു മാസത്തിനകം തിരികെ നൽകണമെന്ന് കാണിച്ച് ഇരുപതോളം പേർക്കാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്.

കൊച്ചി: എറണാകുളം സീപോർട്ട് എയർപോർട്ട് റോഡിന് സ്ഥലം വിട്ട് നൽകിയവരിൽ നിന്ന് നഷ്ടപരിഹാര തുക തിരിച്ചു പിടിക്കാനുള്ള റവന്യൂ ഉത്തരവിൽ പ്രതിഷേധം കനക്കുന്നു. അധികമായി ലഭിച്ച തുക ഒരു മാസത്തിനകം തിരികെ നൽകണമെന്ന് കാണിച്ച് ഇരുപതോളം പേർക്കാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഭൂവുടമകൾ.
1894 ലെ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിച്ചവർക്കാണ് ഒരു പതിറ്റാണ്ടിന് ശേഷം പണം തിരിച്ചടക്കാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 11 ലക്ഷം രൂപ വരെ തിരിച്ചടക്കേണ്ടവർ പട്ടികയിലുണ്ട്. 2013 ലെ പുതിയ നിയമത്തിൽ നഷ്ടപരിഹാരം കണക്കാക്കിയതിൽ വ്യത്യാസമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
നടപടി ക്രമങ്ങളിലെ സുതാര്യതയില്ലായ്മ, അപര്യാപ്തമായ നഷ്ടപരിഹാരം, പുനരധിവാസത്തിനുള്ള കുറഞ്ഞ വ്യവസ്ഥകൾ എന്നിങ്ങനെ പഴയ നിയമത്തിലെ പേരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമം നിലവിൽ വന്നത്. എന്നാൽ ഉദ്യോഗസ്ഥ തല കാല താമസങ്ങളും, നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ഇപ്പോഴും നില നിൽക്കുന്നുവെന്നതാണ് വസ്തുത.
കൊച്ചി തുറമുഖം മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ 30 കിലോമീറ്റർ നാലുവരി പാതയായാണ് സീപോർട്ട് എയർപോർട്ട് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. കളമശേരി മുതൽ ആലുവ കീഴ്മാട് വരെയുളള നാല് വില്ലേജുകളിലെ നിന്നായി അഞ്ഞൂറോളം പേരുടെ ഭൂമിയാണ് രണ്ടാം ഘട്ട വികസത്തിനായി ഏറ്റെടുക്കുന്നത്. ഭൂമിയേറ്റെടുത്ത പകുതിയോളം പേർക്ക് പണം നൽകിയെങ്കിലും റവന്യൂ വകുപ്പിൻ്റെ നീക്കം തുടർ നടപടികളെ ബാധിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്.
Adjust Story Font
16

