Quantcast

ഗുരുതര കൃത്യവിലോപം: നാല് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്‌പെൻഡ് ചെയ്തു

സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി. വിജയൻ പിള്ളയേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    14 Nov 2023 2:13 PM GMT

കെ.എസ്.ആര്‍.ടി.സി
X

തിരുവനന്തപുരം: ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. പോക്സോ കേസിൽപ്പെട്ട പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

16 വയസുള്ള വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസിൽ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാള്‍ കഴിഞ്ഞമാസം 23 മുതൽ ജോലിക്ക് ​ഹാജരായിട്ടുമില്ല. ബസിൽ യാത്രചെയ്ത വിദ്യാർത്ഥിനിയെ ഡ്യൂട്ടിക്കിടയിൽ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മാസം 23ന് കൊല്ലം - കായംകുളം സർവീസിൽ 25 യാത്രക്കാർ മാത്രമുള്ളപ്പോൾ ഒരു യാത്രക്കാരിക്ക് ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ച പുനലൂർ യൂണിറ്റിലെ കണ്ടക്ടർ അനിൽ ജോണും ഈ മാസം 11ന് കോതമം​ഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കണ്ടക്ടർ വിഷ്ണു എസ് നായരും സസ്പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി. വിജയൻ പിള്ളയേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെപ്തംബർ 19നാണ് സംഭവം.

ഹരിപ്പാട് നിന്നും ബസിൽ കയറിയ വിദ്യാര്‍ഥി, ചന്തിരൂർ ഹൈസ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടിട്ടും കണ്ടക്ടർ നിർത്തിയില്ല. തുടര്‍ന്ന് വിദ്യാര്‍ഥി സ്വയം ബെല്ലടിച്ചു. പ്രകോപിതനായ കണ്ടക്ടർ അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയാൽ മതിയെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബസിന്റെ നമ്പർ, ഫോട്ടോ എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ കോളറിൽ കണ്ടക്ടർ പിടിച്ച് വലിക്കുകയായിരുന്നു.

TAGS :

Next Story