സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി

കൊച്ചി: സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹരജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളി. സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത് വ്യക്തമാക്കി. എവൈഎഫ്ഐ നേതാവിന്റെ ഹരജിയിലാണ് കോടതി നിലപാട്. സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു .
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി അഴിമതിയും വോട്ടർമാരെ സ്വാധീനിക്കാൻ മതപരമായ ചിഹ്നങ്ങളും ഉപയോഗിച്ചുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. വോട്ടർമാർക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്തതായും മതപരമായ വികാരം ഇളക്കിവിട്ട് വോട്ട് തേടിയതായും ഹരജിക്കാരൻ ആരോപിച്ചു.
അതേസമയം, കോടതി നടപടി പ്രതീക്ഷ നൽകുന്നതും സ്വാഗതാർഹവുമെന്ന് വി.എസ് സുനിൽകുമാർ പ്രതികരിച്ചു. ബിജെപി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് അഴിമതികളിലൂടെ അട്ടിമറിക്കുന്നതിന്റെ ഉദാഹരണങ്ങൾ മുന്നിലുണ്ടെന്നും കോടതി നടപടി പ്രതീക്ഷ നൽകുന്നതും സുനിൽകുമാർ പറഞ്ഞു.
Adjust Story Font
16

