ഇനി ഏഴുദിവസം മാത്രം,പ്രചാരണം ഉച്ചസ്ഥായിയിൽ; എൽഡിഎഫ്- യുഡിഎഫ് പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും
പ്രിയങ്കാ ഗാന്ധി അടക്കമുള്ള വിവിധ പാർട്ടികളുടെ താര പ്രചാരകർ ഇന്ന് കേരളത്തിലുണ്ട്.

വിവിധ പാർട്ടികളുടെ താര പ്രചാരകർ ഇന്ന് കേരളത്തിലുണ്ട്.
പരസ്പരം കൊണ്ടും കൊടുത്തുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളാണ് കടന്നുപോയത്. ഉരുളക്കുപ്പേരി പോലെയുള്ള മറുപടികൾ, സംവാദങ്ങൾ, ആരോപണ പ്രത്യാരോപണങ്ങൾ...സംഭവ ബഹുലമായിരുന്നു കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കഴിഞ്ഞ ദിവസങ്ങൾ. ഇനി പ്രചാരണത്തിന്റെ അവസാന ഏഴു ദിവസങ്ങൾ. ഇതുവരെ വന്നതിൽ കൂടുതൽ ഒന്നുമില്ല ഇനി വരാനെന്ന് കരുതി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ആശ്വസിക്കില്ല. കാരണം അവർക്കറിയാം അവസാന ദിവസങ്ങളാണ് പണി മുഴുവൻ നടക്കുന്നതെന്ന്. ഡീലും വയനാടും ചെറ്റത്തരവും സംവാദവും എല്ലാം വന്നുപോയെങ്കിൽ ഇനി വരാനുള്ളത് അതുക്കും മേലെയാകാം.
പ്രധാനപ്പെട്ട രണ്ടു മുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കോഴിക്കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കുന്നത്. ക്ഷേമപെൻഷൻ 3500 രൂപ,അതിവേഗ ട്രെയിൻ, കൗമാരക്കാരെയും, യുവാക്കളെയും , മധ്യവയസ്കരായ സ്ത്രീകളെയും ആകർഷിക്കാൻ പ്രത്യേക പ്രഖ്യാപനങ്ങൾ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അടക്കമുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉണ്ടാകുമെന്നാണ് സൂചന.
രാവിലെ 10 മണിക്ക് എറണാകുളത്ത് വച്ച് യുഡിഎഫിന്റെ പ്രകടനപത്രികയും പുറത്തു വിടുന്നുണ്ട്. ക്ഷേമപെൻഷൻ 3000 രൂപയാക്കും,സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് അടക്കം രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികൾ അടങ്ങുന്നതാണ് യുഡിഎഫ് പ്രകടനപത്രിക. ഇതുകൂടി ഇറങ്ങുന്നതോടെ രണ്ടു മുന്നണികളുടെയും പ്രവർത്തകരുടെ വീറും വാശിയും കൂടും. പ്രചാരണം കൊട്ടിക്കയറും. ഒമ്പതാം തീയതി വൈകിട്ട് ആറുമണിക്ക് കൊട്ടിയിറങ്ങും .അപ്പോഴും ആരവങ്ങൾക്ക് കുറവുണ്ടാകില്ല.മെയ് നാലുവരെ ആരവങ്ങൾ കേരളത്തിൽ അലയടിക്കും.
Adjust Story Font
16

